നടവയൽ: 'നാട് എൻ വീട് വയനാട്... ' കനവ് മലയിൽ നിന്നുള്ള ആ ഗാനം ഇനി ഈണത്തിൽ പാടാൻ ഷെർളി ടീച്ചറില്ല. വയനാട്ടിലെ ദരിദ്രവിഭാഗത്തിന്റെ ദുരിതപൂർണമായ ജീവിതം മാലോകരോട് പറയാനായിരുന്നു സകല സൗഭാഗ്യങ്ങളും ത്യജിച്ച് ഷേർളി ടീച്ചർ നാടുഗദ്ദികക്കാരനായ കെ.ജെ.ബേബിയുടെ കൈപിടിച്ചിറങ്ങിയത്. ഗോത്ര ജനതയോടുളള ഒടുങ്ങാത്ത സ്നേഹം കനവായി പുനർജനിച്ചു. രംഗകലയെ പ്രണയിച്ച് ഊര് വിട്ടിറങ്ങിയ ആദിവാസികൾ അടക്കമുളള കലാകാരൻമാർക്ക് പിന്നീട് അത്താണിയായി മാറി നടവയലിലെ ആ അനൗപചാരിക വിദ്യാകേന്ദ്രം. കൂട്ടിന് ഷെർളിയും.
നടവയിലിലെ പേരുകേട്ട അദ്ധ്യാപക ദമ്പതികളുടെ മകൾ എല്ലാം ഉപേക്ഷിച്ച് ഗോത്ര ജനതയ്ക്കായി ജീവിതം കെ.ജെ. ബേബിക്കൊപ്പം പങ്കുവയ്ക്കുകയായിരുന്നു. മക്കളായ ശാന്തിയും ഗീതുവും കനവ് മക്കൾക്കൊപ്പം വളർന്നു. വയനാട്ടിലെ ആദിവാസി ജീവിതം കലർപ്പില്ലാതെ കാണിച്ചുകൊടുത്ത കലാകാരനായിരുന്നു കെ.ജെ.ബേബി. ബേബിയുടെ കൂടെ നിഴൽപോലെ കൂടിയ ഷേർളി ടീച്ചർ കനവിന്റെ ബുദ്ധി കേന്ദ്രമായി.പുൽപ്പളളി പഴശ്ശിരാജാ കോളേജിലെ അദ്ധ്യാപക ജീവിതത്തിന് ശേഷം കനവിനെ പുഷ്ടിപ്പെടുത്താൻ ഇവരും ബേബിക്കൊപ്പം കൂടുകയായിരുന്നു. കനവിനായി യാത്രകളേറെ നടത്തി. സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ബേബിയെ തേടിയെത്തിയപ്പോൾ അവകാശിയായി നിഴൽപോലെ ഷേർളി ടീച്ചറും ഉണ്ടായിരുന്നു. ആട്ടവും പാട്ടും മാത്രമല്ല, ജീവിതം കരുപ്പിടിപ്പിക്കാൻ കൃഷിരീതികളും കനവിൽ നിന്ന് പഠിപ്പിച്ചു. ജീവിതം എന്താണെന്നും എന്തായിരിക്കണമെന്നും കനവിലൂടെ കനവ് മക്കളറിഞ്ഞു. ജീവിതത്തിന്റെ നാനാ തുറകളിൽ ഇന്ന് കനവ് മക്കളുണ്ട്. ചലച്ചിത്ര സംവിധായകയായ ലീല കനവിന്റെ 'കനലാണ് '. രാമാലക്കിളി...രാമാ ലേ..എന്ന ഗാനം കനവിൽ നിന്ന് ഉയർന്ന് കേൾക്കുമ്പോൾ ഒരു ജനതയുടെ ജീവിതമാണ് കെ.ജെ.ബേബിയും ഷേർളി ടീച്ചറും ചേർന്ന് വരച്ച് കാണിച്ചത്. കെ.ജെ.ബേബിയുടെ ഓരോ കൃതിക്കുപിന്നിലും ഷേർളി ടീച്ചറുടെ പ്രയത്നമുണ്ട്. വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങിയ കലാകാരി ഇനി പേര്യയിലെ നാരായണ ഗുരുകുലം ഗാർഡനിൽ സ്പന്ദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |