ലക്‌നൗ: അടുത്ത വർഷമാദ്യം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന എതിരാളിയായ ബി.ജെ.പിയെ എങ്ങനെ പിടിച്ചുകെട്ടുമെന്ന ചോദ്യത്തിന് 1975ലെ 'ദീവാർ' സിനിമയിലെ പ്രശസ്തമായ ഡയലോഗ് പരാമർശിച്ച് മറുപടി നൽകി പ്രിയങ്കഗാന്ധി.
അമിതാഭ് ബച്ചനും ശശികപൂറും തമ്മിലെ സംഭാഷണത്തിൽ 'എനിക്കൊപ്പം അമ്മയുണ്ട് ' എന്ന ഡയലോഗിന് സമാനമായി എനിക്കൊപ്പം സഹോദരിമാരുണ്ടെന്നാണ് പ്രിയങ്ക പ്രതികരിച്ചത്.
'എന്റെ കൈയിൽ വണ്ടിയുണ്ട്, ബംഗ്ലാവുണ്ട്, അത് ഉണ്ട്, ഇത് ഉണ്ട്, എന്നാൽ നിന്റെ കൈയിൽ എന്തുണ്ടെന്ന് അമിതാഭ് ബച്ചൻ, ശശി കപൂറിനോട് ചോദിക്കുന്നു. ശശികപൂർ നൽകിയ ഉത്തരം, എന്റെ കൂടെ എന്റെ അമ്മയുണ്ട് എന്നായിരുന്നു. അതുപോലെ ഞാനും പറയും, എന്റെ കൂടെ എന്റെ സഹോദരിമാരുണ്ട്. അവർ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമാറ്റം കൊണ്ടുവരും.' പ്രിയങ്കഗാന്ധി പറഞ്ഞു.
'യു.പിയിലെ സ്ത്രീകളോട് ഞാൻ പറഞ്ഞത് അവരുടെ അധികാരം ഉപയോഗിക്കാനാണ്. ഇപ്പോൾ പ്രധാനമന്ത്രി മോദി പോലും വഴങ്ങിയിരിക്കുകയാണ്. എന്ത് കൊണ്ടാണ് പദ്ധതി പ്രഖ്യാപനത്തിന് അഞ്ചുവർഷം സമയമെടുത്തത്? എന്തിനാണ് തിരഞ്ഞെടുപ്പിന് മുമ്പ്? സ്ത്രീ ആണ്, സ്ത്രീ ശക്തിയാണ് എന്നീ മുദ്രാവാക്യങ്ങളുയർത്തി സ്ത്രീകൾ ഇന്ന് മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്.' യുപിയിലെ സ്ത്രീകളുടെ ശാക്തീകരണത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ക്യാഷ് സ്‌കീം പദ്ധതിയെ പരിഹസിച്ച് പ്രിയങ്ക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |