ന്യൂഡൽഹി: കൊവിഡ് രോഗവ്യാപനത്തിനിടയിലും സുരക്ഷിത സാഹചര്യത്തിൽ തുടരുന്നതിനാൽ കുട്ടികൾക്ക് ഇപ്പോൾ വാക്സിൻ നൽകേണ്ടതില്ലെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷൻ (എൻ.ടി.എ.ജി.ഐ) കേന്ദ്ര സർക്കാരിനെ അറിയിച്ചു.
കുട്ടികളിൽ കൊവിഡ് മരണനിരക്ക് വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദഗ്ദ്ധ സമിതിയുടെ തീരുമാനം. 12 വയസിൽ താഴെയുള്ള കുട്ടികളാരും കൊവിഡ് മൂലം മരണപ്പെട്ടിട്ടില്ലെന്നും കേന്ദ്ര സർക്കാർ നിയോഗിച്ച എൻ.ടി.എ.ജി.ഐ അംഗം ഡോ. ജയപ്രകാശ് മുളിയിൽ ചൂണ്ടിക്കാട്ടി.
ലോകത്തെ ആദ്യത്തെ ഡി.എൻ.എ അധിഷ്ഠിത വാക്സിനായ സൈക്കോവ് - ഡി 12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നൽകാമെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡി.സി.ജി.ഐ) ആഗസ്റ്റ് 20ന് അനുമതി നൽകിയിരുന്നു. രണ്ടാമതായി ഭാരത് ബയോടെക്കിന്റെ കൊവാക്സിനും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാമെന്ന് ഡി.സി.ജി.ഐ അനുവദിച്ചിരുന്നു.
എന്നാൽ, മുതിർന്നവരുടെ കുത്തിവയ്പ് മുഴുവൻ പൂർത്തിയായ ശേഷം മാത്രമെ ആരോഗ്യമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുള്ളൂവെന്ന് എൻ.ടി.എ.ജി.ഐ മേധാവി ഡോ. എൻ.കെ. അറോറ വ്യക്തമാക്കി.
ബൂസ്‌റ്റർ ഡോസ് ശാസ്ത്രീയ വിശകലനത്തിന് ശേഷം
ശാസ്ത്രീയമായ വിശകലനങ്ങളുടെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമെ കൊവിഡ് ബൂസ്റ്റർ ഡോസിന്റെ ആവശ്യകതയും അത് നൽകാനുള്ള സമയവും തീരുമാനിക്കൂവെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. കൊവിഡിന്റെ എല്ലാ വകഭേദങ്ങളും തുടക്കത്തിൽ നേരിയ ലക്ഷണങ്ങളോടെയാണ് കാണാറുള്ളത്. ഒമിക്രോൺ കേസുകളിൽ നിരീക്ഷണം തുടരുകയാണ്. രാജ്യം ഓക്സിജൻ ഉത്പാദനവും ലഭ്യതയും വർദ്ധിപ്പിച്ചു. 1500 ലധികം പി.എസ്.എ പ്ലാന്റുകൾ സ്ഥാപിച്ചു. ഏത് സാഹചര്യം നേരിടാനും രാജ്യം തയാറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |