SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.50 PM IST

ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ്: വഴിതെറ്റുന്ന പൊലീസിന് നല്ല പാഠം, താക്കീത്

pink-police

തിരുവനന്തപുരം: കാക്കിയുടെ ബലത്തിൽ എന്തും ചെയ്യാം എന്ന് വിചാരിക്കുന്ന പൊലീസുകാർക്കും അവരെ സംരക്ഷിക്കുന്ന പൊലീസ് നേതൃത്വത്തിനുമുള്ള ശക്തമായ താക്കീതാണ് പിങ്ക് പൊലീസുകാരി സി.പി രജിതയ്ക്കെതിരെ ഹൈക്കോടതി കൈക്കൊണ്ട നടപടി. നടുറോഡിൽ പേടിച്ചു കരയേണ്ടിവന്ന എട്ടുവയസുകാരി ദളിത് ബാലികയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും രജിതയ്ക്കെതിരെ അച്ചടക്കനടപടിയെടുക്കാനും ക്രമസമാധാനച്ചുമതലയിൽ നിന്നൊഴിവാക്കാനുമാണ് ഹൈക്കോടതി ഉത്തരവ്. കുറ്റക്കാരിയാണെന്ന് തെളിവുകളുണ്ടായിട്ടും രജിതയെ സംരക്ഷിക്കുകയായിരുന്നു. കാക്കിയിടുന്ന ചുമതലകൾ നൽകരുതെന്ന് പട്ടികജാതി കമ്മിഷൻ ഉത്തരവുണ്ടായിട്ടും, രണ്ടാഴ്ചത്തെ നല്ലനടപ്പിനുശേഷം വീടിനടുത്തേക്ക് സ്ഥലംമാറ്റം നൽകുകയും നൈറ്റ്ഡ്യൂട്ടിയില്ലാത്ത സ്പെഷ്യൽ യൂണിറ്റിൽ നിയമനം നൽകി പരിപാലിക്കുകയുമായിരുന്നു. അതിനെതിരെയുള്ള കോടതിയുടെ ഇടപെടൽ ജനങ്ങൾക്ക് ആത്മാഭിമാനം പകരുന്നതാണ്.

നാലുമാസമായി കൗൺസലിംഗിന് വിധേയയാവുന്ന ബാലിക ഇതുവരെ മാനസികാഘാതത്തിൽ നിന്ന് പൂർണമായി മോചിതയായിട്ടില്ല. കെ.എസ്.ഇ.ബി ജീവനക്കാരുടെ കാക്കിയൂണിഫോം കാണുമ്പോൾ പോലും ഭയക്കുന്നു. ഓൺലൈൻ ക്ലാസുകളെല്ലാം നഷ്ടമായതോടെ കുഞ്ഞിന്റെ ഒരു വർഷത്തെ പഠനവും അവതാളത്തിലായി. വിശദ അന്വേഷണത്തിന് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ദക്ഷിണമേഖലാ ഐ.ജി ഹർഷിതാ അട്ടല്ലൂരി കുഞ്ഞിനെയും പിതാവിനെയും ഒരുവട്ടം പോലും കാണുകയോ മൊഴിയെടുക്കുകയോ ചെയ്തില്ല. രജിതയ്ക്ക് ക്ലീൻചിറ്റ് നൽകുകയായിരുന്നു അവർ. കുഞ്ഞിനോട് മാപ്പു പറഞ്ഞില്ലെന്ന കുറ്റത്തിന് രജിതയെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റി. 15ദിവസത്തെ നല്ലനടപ്പിനയച്ചു. ഇതിലധികം ശിക്ഷിക്കാനുള്ള തെറ്റ് പൊലീസുകാരി ചെയ്തിട്ടില്ലെന്ന ഐ.ജിയുടെ തൊടുന്യായമാണ് ഹൈക്കോടതി പൊളിച്ചടുക്കിയത്.

നടുറോഡിലെ പരസ്യവിചാരണയ്ക്ക് പുറമെ സ്​റ്റേഷനിൽ കൊണ്ടുപോയി അച്ഛന്റെയും മകളുടെയും ദേഹപരിശോധന നടത്തുമെന്നും കുട്ടികളെയും കൊണ്ട് മോഷ്ടിക്കാനിറങ്ങുന്നത് പതിവാണെന്നും രജിത അട്ടഹസിച്ചിരുന്നു. മ​റ്റൊരു പൊലീസുകാരി പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയുടെ ബാഗ് പരിശോധിച്ചപ്പോൾ സൈലന്റാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി. എന്നിട്ടും ലക്കില്ലാത്തപോലെയായിരുന്നു പെരുമാറ്റം.

ഒത്താശ ചെയ്ത് ഡി.ജി.പി

#ജാതീയമായ അടിച്ചമർത്തലുണ്ടായോയെന്ന് ഡി.ജി.പി അന്വേഷിച്ച് നടപടിയെടുക്കാൻ പട്ടികജാതി കമ്മിഷൻ ഉത്തരവിട്ടെങ്കിലും അത്തരമൊരു അന്വേഷണമുണ്ടായില്ല

#ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അന്വേഷണം നടത്തി ഡി.ജി.പി നടപടിയെടുക്കണമെന്ന് ഉത്തരവിട്ടെങ്കിലും അതും നടപ്പിലായില്ല

#പിങ്ക് പൊലീസിന്റെ ഉദ്ദേശ്യം ബോദ്ധ്യപ്പെടുത്താനും ജുവനൈൽ ജസ്റ്റിസ് ആക്ടിൽ പരിശീലനം നൽകാനും നടപടിയെടുക്കണമെന്ന നിർദ്ദേശവും വകവച്ചില്ല.

"എനിക്കും മകൾക്കും നീതി കിട്ടി. പൊലീസുകാരി തെറ്റ് ചെയ്തെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യം. നഷ്ടപരിഹാരത്തുക ആഗ്രഹിച്ചല്ല കേസുമായി മുന്നോട്ടുപോയത്. പിങ്ക് പൊലീസിന്റെ പെരുമാറ്റത്തേക്കാൾ വേദനപ്പിച്ചത് സർക്കാർ നിലപാടായിരുന്നു. സർക്കാർ സുപ്രീംകോടതിയിൽ പോയാലും കേസ് ജയിക്കില്ല"

-ജയചന്ദ്രൻ,

പരാതിക്കാരൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINK POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.