തിരുവനന്തപുരം: ചെല്ലാനം കടൽത്തീരത്ത് കടൽഭിത്തി നിർമ്മിക്കാനുള്ള 256 കോടിയുടെ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകുമെന്ന് മന്ത്രിസഭായോഗം. ആദ്യഘട്ടത്തിൽ 7.3 കിലോമീറ്റർ ദൂരത്തിലാണ് ടെട്രാ പോഡുകൾ നിരത്തി ഭിത്തി നിർമ്മിക്കുക. കാലവർഷത്തിന് മുമ്പായി കല്ല് വിരിക്കുന്നതടക്കമുള്ള പ്രാഥമിക ജോലികളെങ്കിലും പൂർത്തിയാക്കണം. ചെന്നൈ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരസംരക്ഷണ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ചെല്ലാനം തീരത്താകെ ജലവിഭവ വകുപ്പ് കിഫ്ബി സഹായത്തോടെ 344.2 കോടി രൂപ മുതൽമുടക്കിൽ ടെട്രാപോഡുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സംസ്ഥാനത്താകെ 5300 കോടി രൂപയുടെ തീരസംരക്ഷണ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുക.
കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ: സ്ഥലമെടുക്കാൻ രണ്ട് യൂണിറ്റ്
തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ നേമം മുതൽ നെയ്യാറ്റിൻകര വരെ 7.6060 ഹെക്ടർ ഭൂമിയും മൂന്നാം ഘട്ടത്തിൽ നെയ്യാറ്റിൻകര മുതൽ പാറശാല വരെ 11.8930 ഹെക്ടറു ഏറ്റെടുക്കാൻ 21 തസ്തിക വീതമുള്ള രണ്ട് സ്പെഷ്യൽ തഹസിൽദാർ ലാൻഡ് അക്വിസിഷൻ യൂണിറ്റുകൾ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഗവ. പ്ലീഡർമാർ
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ അഡ്വ. ശ്രീജ തുളസി, അഡ്വ. ശങ്കർലാൽ ബി.എസ്, അഡ്വ. എ. രഞ്ജിത്ത് എന്നിവരെ ഗവണ്മെന്റ് പ്ലീഡർമാരായി നിയമിക്കും.
സുപ്രീംകോടതി സ്റ്റാൻഡിംഗ് കൗൺസൽ ജി. പ്രകാശിനെ ഒഴിവാക്കി
സുപ്രീംകോടതി സ്റ്റാൻഡിംഗ് കൗൺസൽ സ്ഥാനത്ത് നിന്ന് ജി. പ്രകാശിനെ ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 62 വയസ്സ് പ്രായപരിധി പൂർത്തിയായ സാഹചര്യത്തിലാണിത്. പുതിയ സ്റ്റാൻഡിംഗ് കൗൺസലായി ഹർഷദ് വി. ഹമീദിനെ കഴിഞ്ഞ മാസം 24ന് സർക്കാർ നിയോഗിച്ചിരുന്നു. ഇദ്ദേഹം ഉൾപ്പെടെ നിലവിൽ മൂന്ന് സ്റ്റാൻഡിംഗ് കൗൺസൽമാരുള്ള സാഹചര്യത്തിൽ, പ്രകാശിന് പകരം പുതിയ ആളെ നിയോഗിക്കേണ്ടതില്ല.
സ്റ്റാൻഡിംഗ് കൗൺസൽ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള അന്തർസംസ്ഥാന നദീജല തർക്കങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ കേരളത്തിന്റെ ഭാഗം ജി. പ്രകാശ് തുടർന്നും വാദിക്കും. എസ്.എൻ.സി ലാവ്ലിൻ അടക്കമുള്ള സുപ്രധാന കേസുകളിൽ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനായി സുപ്രീംകോടതിയിൽ ഹാജരായത് ജി. പ്രകാശായിരുന്നു. സമീപകാലത്തായി മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള കേസുകളിൽ സംസ്ഥാന സർക്കാരിനായി സുപ്രീംകോടതിയിലെ കേസ് നടത്തിപ്പിൽ വീഴ്ചയുണ്ടായെന്ന് ആരോപണമുയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |