കൊച്ചി: 'നിലപാടുകളില്ലാതെ പതിനായിരം വർഷം ജീവിച്ചിരിക്കുന്നതിലും നല്ലത് ഒരു നിലപാടുമായി അഞ്ചു മിനിറ്റ് മാത്രം ജീവിക്കുന്നതാണ്' എന്നായിരുന്നു പി.ടി.തോമസിന്റെ നയം.
പി.ടി ഉയർത്തിക്കൊണ്ടുവന്ന സ്പ്രിംഗ്‌ളർ അഴിമതി ആരോപണം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു.
പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗിൽ ശുപാർശകൾ നടപ്പിലാക്കണമെന്ന പി.ടി.യുടെ നിലപാട് ഇടുക്കിയിലെ കോൺഗ്രസ് പ്രാദേശിക ഘടകങ്ങളിൽ മാത്രമല്ല സ്വന്തം സമുദായത്തിന്റെ പോലും കടുത്ത എതിർപ്പ് ക്ഷണിച്ചു വരുത്തി.
അടുപ്പക്കാർക്കിടയിൽ പി.ടി. എന്നറിയപ്പെട്ട പുതിയപറമ്പിൽ തോമസ് തോമസ് സൗമ്യനും ശാന്തശീലനുമായിരുന്നു. ന്യൂമാൻസ് കോളേജ് തൊടുപുഴ, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ. ലാ കോളേജ് എറണാകുളം എന്നിവിടങ്ങളിലെ വിദ്യാർത്ഥി ജീവിതത്തിനിടെ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയൻ സെക്രട്ടറി, ഇടുക്കി ജില്ല പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ചു. 1980ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായപ്പോൾ തന്നെ കെ.പി.സി.സി, എ.ഐ.സി.സി അംഗവുമായി. 1990ൽ പ്രഥമ ഇടുക്കി ജില്ല കൗൺസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാണ് പാർലമെന്ററി ജനാധിപത്യത്തിലേക്ക് കാലൂന്നിയത്.
ഗുരുദേവകൃതികളുടെ പ്രചാരണത്തിന് പാർലമെന്റിൽ
കേന്ദ്ര സാഹിത്യ അക്കാഡമി ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രം 11 ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തതിന് പിന്നിൽ എം.പി. എന്ന നിലയിലുള്ള പി.ടി.തോമസിന്റെ ഇടപെടലുണ്ട്. ഗുരുദേവന്റെ എല്ലാ കൃതികളും മുഴുവൻ ഇന്ത്യൻ ഭാഷകളിലും വിവർത്തനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2009 ൽ അദ്ദേഹം പാർലമെന്റിൽ സബ്മിഷൻ അവതരിപ്പിച്ചു. ഉപാധികളില്ലാതെ ആ ആവശ്യം അംഗീകരിച്ച അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് കൃതികളുടെ മൊഴിമാറ്റത്തിന് കേന്ദ്ര സാഹിത്യ അക്കാഡമിയെ ചുമതലപ്പെടുത്തി. ഇതിന്റെ ആദ്യനടപടിയായാണ് ഗുരുദേവന്റെ ജീവചരിത്രം 11 ഭാഷകളിൽ വിവർത്തനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |