കൊച്ചി: ഉറച്ച നിലപാടുകളിലൂടെയും ഒറ്റയാൾ പോരാട്ടങ്ങളിലൂടെയും നേരിന്റെ കരുത്തുകാട്ടിയ പ്രമുഖ കോൺഗ്രസ് നേതാവ് പി. ടി. തോമസ് എം.എൽ.എ പ്രകൃതിയെയും ജീവിതത്തെയും പ്രണയിച്ച് കൊതി തീരാതെ വിടവാങ്ങി.
അന്ത്യാഭിലാഷ പ്രകാരം, വയലാറിന്റെ പ്രസിദ്ധമായ 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം...' എന്ന ഗാനം അലയടിക്കുമ്പോൾ ഇന്ന് ഭൗതിക ദേഹം അന്ത്യോപചാരങ്ങൾ ഏറ്റുവാങ്ങി അഗ്നിയിൽ ലയിക്കും. വൈകിട്ട് അഞ്ചരയ്‌ക്ക് എറണാകുളം രവിപുരം ശ്‌മശാനത്തിലാണ് സംസ്കാരം. രണ്ടു പേർക്ക് ജീവിതവെളിച്ചമാകാൻ തന്റെ കണ്ണുകളും അദ്ദേഹം ദാനം ചെയ്‌തു.
എഴുപതാം വയസിൽ അർബുദമാണ് പി.ടി തോമസിന്റെ ജീവൻ കവർന്നത്. രണ്ടാഴ്ചയായി ചികിത്സയിൽ കഴിഞ്ഞ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ഇന്നലെ രാവിലെ 10.15നായിരുന്നു അന്ത്യം.
മുൻ എം. പിയായ അദ്ദേഹം നിലവിൽ കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എം.എൽ.എയും ആയിരുന്നു. ഇടുക്കി ഉപ്പുതോട്ടിലെ പുതിയാപറമ്പിൽ തോമസ് - അന്നമ്മ ദമ്പതികളുടെ മകനായി 1950 ഡിസംബർ 12ന് ജനനം.
എറണാകുളം ലാ കോളേജിൽ പഠിക്കുമ്പോൾ പ്രണയിച്ച, മഹാരാജാസ് കോളേജ് വൈസ് ചെയർ പേഴ്സണായിരുന്ന ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ഉമയാണ് ഭാര്യ. മക്കൾ: ഡോ. വിഷ്ണു തോമസ്, വിവേക് തോമസ്. മരുമകൾ ബിന്ദു. തന്റെ ഭൗതിക ദേഹം ദഹിപ്പിക്കാനും ചിതാഭസ്മം അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കാനും ആശുപത്രിക്കിടക്കയിൽ വച്ച് സുഹൃത്തുക്കളെ ചട്ടം കെട്ടിയിരുന്നു.
ഭൗതിക ദേഹം വെല്ലൂരിൽ നിന്ന് റോഡ്മാർഗം ഇന്നലെ രാത്രി ഇടുക്കി ഉപ്പുതോട്ടിലെ കുടുംബ വീട്ടിൽ എത്തിച്ചു. എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ എന്നിവർ അനുഗമിച്ചു. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി ഇന്ന് സംസ്‌കാരത്തിൽ പങ്കെടുക്കും.
ഭൗതിക ദേഹം ഇന്ന് പുലർച്ചെ പാലാരിവട്ടം വയലാശേരി വീട്ടിൽ കൊണ്ടുവരും. 7.30 ന് എറണാകുളം ഡി.സി.സി ഓഫീസിലും 8.30 മുതൽ ഉച്ചയ്‌ക്ക് 1.30 വരെ എറണാകുളം ടൗൺഹാളിലും 1.30 മുതൽ 4.30 വരെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 5.30ന് സംസ്കരിക്കും.
അന്ത്യാഭിലാഷങ്ങൾ
അന്ത്യോപചാര സമയത്ത് 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം....' എന്ന പാട്ട് വയ്ക്കണം
മതപരമായ ചടങ്ങുകൾ പാടില്ല
കണ്ണുകൾ ദാനം ചെയ്യണം
ശരീരത്തിൽ പുഷ്പചക്രം അർപ്പിക്കരുത്
മൃതദേഹം ദഹിപ്പിക്കണം
ചിതാഭസ്‌മം ഇടുക്കി ഉപ്പുതോട്ടിലെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |