ഓട്ടിസം,സെറിബ്രൽ പാൾസി ,ഇന്റലക്‌ച്വൽ ഡിസബിലിറ്റി, മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നീ അവസ്ഥയിലൂടെ കടന്നു പോകുന്നവരുടെ സംരക്ഷണം ഉറപ്പുവരുത്താൻ 1999ൽ നാഷണൽ ട്രസ്റ്റ് ആക്ട് രൂപീകരിച്ചിട്ടുണ്ട്. ഈ രോഗാവസ്ഥകളിലൂടെ കടന്നു പോകുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ശക്തമായ പിന്തുണ നല്‌കുന്ന സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുകയും അവകാശങ്ങൾ നേടിക്കൊടുക്കുകയുമാണ് ആക്ടിന്റെ ലക്ഷ്യം. രോഗബാധിതരുടെ ഉന്നമനത്തിന് പത്ത് പദ്ധതികളും നിയമം മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഈ ആക്ടിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധസംഘടനകൾ കുറവായതിനാൽ ഭൂരിഭാഗത്തിനും ഗുണം കിട്ടുന്നില്ല. ആക്ടിന്റെ കീഴിൽ നാഷണൽ ട്രസ്റ്റ് ആക്ട് ജില്ലാതല ലോക്കൽ ലെവൽ മോണിറ്ററിംഗ് കമ്മറ്റിയും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈ കമ്മിറ്റികളുടെ പ്രവർത്തനം മിക്ക ജില്ലകളിലും തൃപ്തികരമല്ല. രോഗാവസ്ഥയിലുള്ളവരുടെ വീടുകളിൽ ചെന്ന് പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം നിർദേശിക്കുകയെന്നത് കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ്. കൊവിഡ് കൂടി വന്നതോടെ സ്ഥിതി സങ്കീർണമായി. കമ്മിറ്റി കൂടുതൽ കാര്യക്ഷമമാകണമെന്ന് ബുദ്ധിപരവും വളർച്ചാപരവുമായ വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പരിവാർ കേരളയുടെ സംസ്ഥാന പ്രസിഡന്റ് എം.പി.കരുണാകരൻ ചൂണ്ടിക്കാട്ടുന്നു. നിയമപ്രകാരം 40 ശതമാനമുള്ള (ബെൻച് മാർക്ക് ഡിസബിലിറ്റി) ലഘുവായ പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങൾ കൂടാതെ ഗുരുതര പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കുവേണ്ടി (പേഴ്സൺ വിത്ത് ഹൈ സപ്പോർട്ട് നീഡ്സ്) ജില്ലാതലത്തിൽ പ്രത്യേകം കമ്മിറ്റികൾ രൂപീകരിക്കണമെന്നും തീവ്രഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾ വിലയിരുത്തി പരിഹാര നടപടികൾ സ്വീകരിക്കണമെന്നും ആർ.പി.ഡി ആക്ടിൽ പ്രത്യേക നിർദേശമുണ്ട്. എന്നാൽ ഇതുവരെയും ഒരു ജില്ലയിലും ഇത് പാലിക്കപ്പെട്ടിട്ടില്ല.
ഇന്ത്യയിലും കേരളത്തിലും ഒാട്ടിസം വർദ്ധിച്ചു വരുന്നുണ്ട്. സർക്കാർ കണക്ക് പ്രകാരം കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കേരളത്തിൽ ഓട്ടിസം ബാധിച്ച കുട്ടികൾ പത്ത് ശതമാനമാണ് വർദ്ധിച്ചത്. ഇന്ത്യയിൽ ശരാശരി 1000 കുട്ടികളിൽ മൂന്ന് പേർക്ക് സെറിബ്രൽ പാൾസി കണ്ടുവരുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ അംഗപരിമിത സെൻസസ് 2015 ലാണ് അവസാനമായി നടന്നത്. എന്നാൽ ഇതിൽ ഓട്ടിസം,സെറിബ്രൽ പാൾസി,ഇന്റലക്‌ച്വൽ ഡിസബിലിറ്റി, മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നിവ ബാധിച്ചവരുടെ യഥാർത്ഥ കണക്ക് ഈ കണക്കുകളിൽ സൂചിപ്പിച്ചിട്ടുള്ളതിന്റെ ഇരട്ടി വരുമെന്ന് ഓട്ടിസം ക്ലബ്ബ് സെക്രട്ടറി ബിജു ഐസക് പറഞ്ഞു.
അവരും മനുഷ്യരാണ്
കൗമാര - യൗവനഘട്ടത്തിലേക്ക് കടക്കുമ്പോൾ ജൈവികമായ മാറ്റങ്ങൾ ഇവർ പ്രകടിപ്പിക്കുന്നത് പലപ്പോഴും രക്ഷിതാക്കൾക്ക് തന്നെ ഉൾക്കൊള്ളാൻ പ്രയാസമാണ്. മറ്റുള്ളവരുടെ മുന്നിൽവച്ച് ലൈംഗിക ചേഷ്ടകൾ കാണിക്കുന്ന രീതി ഇത്തരം കുട്ടികളിൽ കണ്ടുവരാറുണ്ട്. ഇതിന്റെ പേരിൽ സമൂഹം ഇവരെ മോശമായി ചിത്രീകരിക്കുന്നു. മനുഷ്യസഹജമായ ജൈവികമാറ്റങ്ങൾ സ്വാഭാവികമാണെങ്കിലും ബുദ്ധിപരമായ വളർച്ചക്കുറവ് കാരണം അവർ പക്വതയില്ലാതെ പെരുമാറുന്നു. ഇത്തരം കാര്യങ്ങളിൽ കുട്ടികൾക്ക് തിരിച്ചറിവുണ്ടാക്കാൻ രക്ഷിതാക്കൾ ഒരു ബിഹേവിയർ തെറാപ്പിസ്റ്റിന്റെയോ സൈക്കോളജിസ്റ്റിന്റെയോ സേവനം തേടുന്നത് മാറ്റങ്ങൾ വരുത്തുന്നുമെന്നാണ് വിദഗ്ദ്ധ അഭിപ്രായം.
( തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |