കണ്ണൂർ : കേരള സർക്കാർ നടപ്പാക്കാൻ പോകുന്ന സിൽവർലൈൻ പദ്ധതി ഏതു രീതിയിൽ വിലയിരുത്തിയാലും പ്രായോഗികമല്ലെന്നു മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷൻ പറഞ്ഞു.പരിസ്ഥിതിയെ മുച്ചൂടും മുടിക്കുന്ന ഈ പദ്ധതിക്ക് പിന്നിൽ ഭൂമാഫിയയുടെയും വിദേശ കരാറുകളുടെയും നിക്ഷിപ്ത താൽപര്യങ്ങൾ ഉണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു . കണ്ണൂർ പ്രസ്ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടുപ്രളയങ്ങളിലൂടെ വൻഭീഷണികൾ ഉയർന്നകേരളത്തിലാണ് യാതൊരുവിധത്തിലുള്ള പഠനവും നടത്താതെ ഈ പദ്ധതി പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നത്. കേരളത്തിന്റെ പരിസ്ഥിതിയെ മാത്രമല്ല,സാമ്പത്തിക സ്ഥിതിയെത്തന്നെ തകർക്കുന്നതാണീ പദ്ധതി. പ്രതിവർഷം 5000 കോടിയെങ്കിലും പലിശയിനത്തിൽ തന്നെ നൽകേണ്ടി വരും.നിലവിലുള്ള പാതയുടെ സമീപത്തായി 150 കിലോമീറ്റർ വേഗതയിൽ സർവ്വീസ് നടത്താവുന്ന പുതിയ പാത നിർമ്മിക്കാമെന്ന സിട്ര കമ്പനിയുടെ നിർദ്ദേശം അട്ടിമറിച്ചാണ് പുതിയ സ്റ്റാൻഡേർഡ് ലൈൻ എന്ന തീരുമാനത്തിലെത്തിയത്. ഈ രംഗത്ത് ദീർഘകാല അനുഭവസമ്പത്തുള്ള അലോക് വർമ്മയും ഇ.ശ്രീധരനും ഉൾപ്പെടെയുള്ളവർ പാത പ്രായോഗികമല്ലെന്ന് നേരത്തെ തന്നെ അഭിപ്രായപ്പെട്ടതാണ്. പാരിസ്ഥിതികമായും, സാമ്പത്തികമായും കേരളത്തെ തകർക്കുന്ന ഇത്തരമൊരു പദ്ധതി,പുരോഗമന നിലപാടുള്ള ഒരു സർക്കാരിന് എങ്ങിനെ നടപ്പാക്കാനാവുമെന്നും പ്രശാന്ത് ഭൂഷൻ ചോദിച്ചു.
യു.പിയിൽ ബി.ജെ.പിയെ കാത്തിരിക്കുന്നത് വൻപരാജയം
വരാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ കാത്തിരിക്കുന്നത് വൻ പരാജയമാണെന്ന് പ്രശാന്ത് ഭൂഷൻ പറഞ്ഞു. നീതിയുക്തമായി തിരഞ്ഞെടുപ്പു നടന്നാൽ ബി.ജെ.പി നിലംതൊടില്ല. അവിടെ വോട്ടർമാരെ സ്വാധീനിക്കാൻ പണം മുതൽ മദ്യംവരെ ഒഴുക്കുകയാണ്. ഇലക്ഷൻകമ്മിഷൻ മുതൽ അന്വേഷണ ഏജൻസികൾ വരെയുള്ള മുഴുവൻ സംവിധാനങ്ങളേയും രാഷ്ട്രീയവത്കരിച്ചിരിക്കയാണ്. ജുഡീഷ്യറിയെ പോലും കേന്ദ്ര സർക്കാരിന്റെ ആജ്ഞാനുവർത്തികളായി മാറ്റാനുള്ള ശ്രമം നടത്തുകയാണ്. രാജ്യത്തിന്റെ പൊതുസ്വത്ത് ഉപയോഗിച്ച് മോദി, മതപരമായ പദ്ധതികളിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |