ആംബുലൻസ് ഡ്രൈവർമാർക്ക് പരിശീലനം
വഴിയൊരുക്കിയത് 'കേരളകൗമുദി '
കൊല്ലം: ജീവൻ രക്ഷിക്കാനുള്ള പാച്ചിലിനിടെ അപകടത്തിൽപ്പെടുന്ന ആംബുലൻസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും തിരുവനന്തപുരം നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററും (നാറ്റ്പാക്) സംയുക്തമായി ജില്ലയിലെ ആംബുലൻസ് ഡ്രൈവർമാർക്ക് ഏകദിന പരിശീലനം നൽകി. ആംബുലൻസുകളുടെ അപകടം വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടി 'കേരളകൗമുദി ' വാർത്ത നൽകിയിരുന്നു. തുടർന്ന് കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കേരളത്തിൽ ആദ്യമായിട്ടാണ് നാറ്റ്പാക്കുമായി സഹകരിച്ച് ആംബുലൻസ് ഡ്രൈവർമാർക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നത് . ജില്ലയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശീലനം തുടരും.
ട്രാവൻകൂർ മെഡിസിറ്റിയിൽ നടന്ന പരിശീലനത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള 51 ഡ്രൈവർമാർ പങ്കെടുത്തു. എൻഫോഴ്സ് മെന്റ് ആർ.ടി.ഒ എ.കെ. ദിലു ഉദ്ഘാടനം ചെയ്തു. മെഡിസിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. നൈജു അജുമുദീൻ, ട്രാക്ക് സെക്രട്ടറി ഡോ. ആതുരദാസ്, നാറ്റ്പാക് കൺസൾട്ടന്റ് റിട്ട. ഡി.വൈ.എസ്.പി ജേക്കബ് ജെറോം എന്നിവർ സംസാരിച്ചു.
നാറ്റ്പാക് സയന്റിസ്റ്റ് ഇൻ ചാർജ് വി.എസ് സായ്‌കുമാർ (റോഡ് സുരക്ഷ, പ്രാഥമിക കാര്യങ്ങൾ), ജേക്കബ് ജെറോം (അപകട രഹിത ഡ്രൈവിംഗ്, റോഡ് നിയമം) എന്നിവർ ക്ലാസ്സെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സോഷ്യൽ സയന്റിസ്റ്റ് ഇ. നസീർ (ഡ്രൈവർമാരുടെ മനഃശാസ്ത്രം), റിട്ട. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ പി.എം. ഷാജി (ആംബുലൻസ് സുരക്ഷ), ട്രാവൻകൂർ മെഡിസിറ്റിയിലെ ഡോ. സജിത്ത് ബി. പിള്ള (പ്രഥമശുശ്രൂഷ) എന്നിവർ ക്ളാസുകൾ നയിച്ചു. പങ്കെടുത്ത എല്ലാ ഡ്രൈവർമാർക്കും സർട്ടിഫിക്കറ്റ് നൽകി. പരിശീലനത്തിൽ പങ്കെടുക്കാത്ത ഡ്രൈവർമാർ ആംബുലൻസുകൾ ഓടിക്കുന്നത് പൂർണ്ണമായി വിലക്കുമെന്ന് ആർ.ടി.ഒ എ.കെ. ദിലു അറിയിച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |