സർക്കാർ സത്യവാങ്മൂലം നൽകണം
കൊച്ചി: കൊല്ലം തെന്മല പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ഉറുകുന്നു സ്വദേശി രാജീവിനെ മർദ്ദിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതടക്കമുള്ള കാര്യങ്ങളിൽ നിലപാടു വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജീവ് നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. ജനുവരി 14 ന് ഹർജി വീണ്ടും പരിഗണിക്കും.
പൊലീസിന്റെ ജോലി തടസപ്പെടുത്തിയെന്നാരോപിച്ച് ഹർജിക്കാരനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാത്തതിനെ സിംഗിൾ ബെഞ്ച് രൂക്ഷമായി വിമർശിച്ചു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുക്കാൻ ശ്രമം തുടരുകയാണെന്ന ഐ.ജിയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. നേരത്തെ ഹർജിക്കാരന് മർദ്ദനമേറ്റെന്ന വാദം നടക്കുമ്പോൾ സി.സി ടി.വി ദൃശ്യങ്ങളില്ലെന്ന് അറിയിച്ച പൊലീസ് ഇപ്പോൾ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്ന് പറയുന്നതിലെ വൈരുദ്ധ്യം ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊലീസ് സ്റ്റേഷനുകളിലെ സി.സി ടി.വി. ദൃശ്യങ്ങൾ നന്നായി പ്രവർത്തിച്ചാൽ തീരുന്ന പ്രശ്നങ്ങളാണിതെല്ലാം. സ്റ്റേഷനുകളിലെ സെല്ലുകളിലൊന്നും സി.സി ടി.വികൾ പ്രവർത്തിക്കുന്നില്ല. ജനങ്ങൾക്ക് സ്റ്റേഷനിലേക്ക് പോകാൻ ഭയമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ നടന്നിരുന്ന കാര്യങ്ങളാണ് ഇപ്പോഴും സ്റ്റേഷനിൽ നടക്കുന്നത്. പരാതി പറയാനെത്തിയയാൾ പൊലീസിനെ മർദ്ദിച്ചെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഇങ്ങനെ പറയാൻ ലജ്ജയില്ലേ? കഴിഞ്ഞ ഫെബ്രുവരി നാലിന് നടന്ന സംഭവമാണ്. ഒരു വർഷത്തോളമാകുന്നു. ഇതുവരെ നടപടി ഉണ്ടായില്ല - ഹൈക്കോടതി പറഞ്ഞു.
ഐ.ജിയുടെ റിപ്പോർട്ടിനും വിമർശനം
ഹർജിക്കാരനെതിരായ കേസ് റദ്ദാക്കണമെങ്കിൽ സി.സി.ടി.വി ദൃശ്യങ്ങൾ വേണമെന്ന ഐ.ജിയുടെ റിപ്പോർട്ടിനെ സിംഗിൾബെഞ്ച് വിമർശിച്ചു. ഹൈക്കോടതിയിലാണ് റിപ്പോർട്ട് നൽകുന്നതെന്ന് ഉദ്യോഗസ്ഥർ മറന്നു പോകരുത്. പരാതി നൽകാൻ വന്നയാളെ വിലങ്ങിട്ടു നിറുത്തി മർദ്ദിച്ചെന്നാണ് പരാതി. പൊലീസിന്റെ ജോലി തടസപ്പെടുത്തിയെന്ന കുറ്റത്തേക്കാൾ ഗൗരവമുണ്ട് ഇതിന്. എന്നിട്ടും പൊലീസിന്റെ ജോലി തടസപ്പെടുത്തിയെന്ന കേസ് അന്വേഷിക്കാനാണ് പൊലീസിന് ശുഷ്കാന്തിയെന്നും സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |