ഒറ്റപ്പാലം: ഷൊർണൂർ - നിലമ്പൂർ പാതയിലെ പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. നിലവിൽ രാവിലെയുള്ള രാജ്യറാണിയും കോട്ടയം-നിലമ്പൂർ ട്രെയിനും മാത്രമാണിപ്പോൾ സർവീസ് നടത്തുന്നത്. കൊവിഡ് കാലത്തിനുമുമ്പ് നിലമ്പൂർ-ഷൊർണൂർ- നിലമ്പൂർ-പാലക്കാട് പാസഞ്ചറുകൾ നാല് സർവീസുകൾ നടത്തിയിരുന്നു. മറ്റ് പാസഞ്ചറുകൾ പ്രത്യേക ട്രെയിനുകളായി പുനഃസ്ഥാപിച്ചെങ്കിലും നിലമ്പൂർ റൂട്ടിൽ പാസഞ്ചർ വണ്ടികൾമാത്രം പുനഃസ്ഥാപിച്ചില്ല. മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, മേലാറ്റൂർ, പാണ്ടിക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് ദീർഘദൂര യാത്രയ്‌ക്കായി ആശ്രയിക്കാനുള്ള മാർഗമായിരുന്നു നിലമ്പൂർ പാസഞ്ചർ ട്രെയിനുകൾ.
നിലമ്പൂർ ട്രെയിനുകൾ നിറുത്തിയതോടെ ഷൊർണൂരെത്തുന്ന യാത്രക്കാർക്ക് പെരിന്തൽമണ്ണയ്‌ക്കോ അങ്ങാടിപ്പുറത്തേക്കോ പോകണമെങ്കിൽ രണ്ടുമണിക്കൂറിലധികം ബസ്സിൽ യാത്രചെയ്യണം. യാത്രക്കൂലിയും ഇരട്ടിയിലധികം നൽകേണ്ടിവരുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ട്രെയിൻ സർവീസ് ആരംഭിക്കാത്തത് പ്രതിസന്ധിയായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ പരാതി. നിലമ്പൂർ, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നുള്ള സർക്കാർ ജീവനക്കാരുൾപ്പെടെ ഇപ്പോൾ ബസ്സിനെ ആശ്രയിച്ച് ഷൊർണൂരെത്തിയാണ് തുടർയാത്ര നടത്തുന്നത്.
പാസഞ്ചർ വണ്ടികൾ പുന:സ്ഥാപിക്കുന്ന തീരുമാനം വൈകുന്നത് യാത്രക്കാരുടെ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
....................................................
ടിക്കറ്റ് നിരക്ക് കൂടുതൽ
രാവിലെയും വൈകീട്ടും മാത്രമുള്ള കോട്ടയം-നിലമ്പൂർ രാജ്യറാണി വണ്ടികൾക്കാണെങ്കിൽ ടിക്കറ്റ് നിരക്കും കൂടുതലാണ്. എക്സ്പ്രസ് ട്രെയിനിന്റെ നിരക്കാണിവയ്ക്ക് ഈടാക്കുന്നത്. കുറഞ്ഞനിരക്ക് 30 രൂപയും നിലമ്പൂർക്ക് 40 രൂപയും നൽകണം. റിസർവേഷനാണെങ്കിൽ 55 രൂപയാണ് ഈടാക്കുക.
നിലമ്പൂർ ട്രെയിനുകൾ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് നിലവിൽ തീരുമാനമായിട്ടില്ല. ജനറൽ മാനേജർ, ഡിവിഷൻ മാനേജർ തലത്തിൽനിന്ന് തീരുമാനമായാൽ മാത്രമേ സർവീസ് ആരംഭിക്കാനാവൂ- റെയിൽവേ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |