ചിറ്റൂർ: കറവപശുക്കളുടെ പ്രധാന തീറ്റയായ വൈക്കോലിന്റെ ക്ഷാമം രൂക്ഷമായതോടെ ക്ഷീരകർഷകർ പ്രതിസന്ധിയെ നേരിടുകയാണ്. കനത്ത മഴയിൽ വലിയ രീതിയിൽ നെൽകൃഷികൾ നശിച്ചുപോയതിനാൽ ഒന്നാം വിള നെൽക്കൃഷിയിൽ നിന്ന് മുൻകാലങ്ങളിൽ ലഭിച്ചിരുന്ന വൈക്കോൽ നഷ്ടപ്പെട്ടു.രണ്ടാംവിള വരെ ഈ വയ്‌ക്കോൽ ശേഖരിച്ച് വയ്ക്കുകയാണ് പതിവ്. എന്നാൽ ഇക്കുറി അതില്ലാതായി. പാലക്കാട് ഉൾപ്പെടെ മിക്ക ജില്ലകളിലും വൈക്കോൽ ക്ഷാമം നേരിടുന്നുണ്ട്.ഒന്നാംവിള നെൽകൃഷിയിൽ നിന്നു ലഭിക്കുന്ന വൈക്കോൽ ഇവിടത്തെ ആവശ്യം കഴിഞ്ഞ് തമിഴ്നാട്ടിൽ നിന്നുള്ളവർക്ക് വിൽക്കാനും സാധിക്കുമായിരുന്നു. ഈ ഇനത്തിലുള്ള വരുമാനവും നഷ്ടമായി. വൈക്കോൽ ഇല്ലാതെ കന്നുകാലികളെ വളർത്തുന്നത് ഏറെ ശ്രമകരമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ആയിരകണക്കിന് കർഷകർ ക്ഷീര വ്യവസായത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇവരെ സംരക്ഷിക്കാൻ സർക്കാർ പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നതാണ് കർഷകരുടെ ആവശ്യം.
പാൽ ഉൽപ്പാദനം കുറഞ്ഞു
ചൂട് വർദ്ധിച്ചതോടെ പച്ചപ്പുല്ലും ആവശ്യത്തിന് ലഭിക്കാതായി. അതു കൊണ്ടു തന്നെ പാൽ ഉൽപ്പാദനം കുറഞ്ഞു കുറഞ്ഞു വരികയാണ്. ഇപ്പോൾ 30% വരെ പാൽ ഉല്പാദനം കുറഞ്ഞിട്ടുണ്ട്. കാലിത്തീറ്റ വിലയും വാണം പോലെ കുതിച്ചുയരുന്നു.ഈ സാഹചര്യത്തിൽ പാൽവിലവർദ്ധിപ്പിക്കാതെ ക്ഷീരകർഷകർക്ക് പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. പലരും പാൽ ഉല്പാദനം നിറുത്തി പശുക്കളെ നിസാര വിലയ്ക്ക് അറവുശാലകൾക്ക് വിൽക്കുന്ന സ്ഥിതിയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |