തിരുവനന്തപുരം: അബ്കാരി കുടിശ്ശിക പിരിച്ചെടുക്കാനും നികുതി പിരിവ് മെച്ചപ്പെടുത്താനും ആംനെസ്റ്റി സ്‌കീം നടപ്പിലാക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു.
പുതിയ ആംനെസ്റ്റി സ്‌കീം നടപ്പിലാക്കുന്നത് വഴി 25 കോടിയോളം രൂപ പിരിച്ചെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 1996 വരെയുള്ള കുടിശ്ശികയുടെ 75 ശതമാനം അടച്ചാൽ മുഴുവൻ പലിശയും പിഴപ്പലിശയും മുതലിന്റെ 25 ശതമാനവും ഒഴിവാക്കും. 1996 മുതൽ 2000 വരെയുള്ള കുടിശ്ശികകൾക്ക് മുതലിന്റെ 90 ശതമാനം അടച്ചാൽ പലിശയും പിഴപ്പലിശയും മുതലിന്റെ 10 ശതമാനവും ഒഴിവാക്കും. 2000ത്തിനും 2012നും ഇടയിലുള്ള കുടിശ്ശികകൾക്ക് മുതൽ തുക പൂർണമായും അടച്ചാൽ പലിശയും പിഴപ്പലിശയും ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്‌കീം ഉപയോഗപ്പെടുത്തുന്നവരോട് ഭാവിയിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുകൾ നൽകില്ലെന്ന സത്യവാങ്മൂലം ആവശ്യപ്പെടും. അവർ നിലവിലുള്ള അബ്കാരി കുടിശ്ശിക സംബന്ധിച്ച കേസുകളെല്ലാം പിൻവലിക്കണം. ആംനെസ്റ്റി സ്‌കീമിൽ അപേക്ഷ നൽകാൻ 2022 ആഗസ്ത് 31വരെ സാവകാശം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |