ന്യൂഡൽഹി: കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ സ്‌മരിച്ചും വാക്സിനേഷനിൽ ഇന്ത്യയുടെ നേട്ടം ചൂണ്ടിക്കാട്ടിയും പ്രധാനമന്ത്രിയുടെ ഈ വർഷത്തെ അവസാന മൻകി ബാത്ത്.
ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ആശുപത്രിയിൽ കിടക്കുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ഒരു കത്ത് കണ്ടു. അത് എന്റെ ഹൃദയത്തിൽ തൊട്ടു. തുടർന്ന് കത്ത് വായിച്ച് കേൾപ്പിച്ച പ്രധാനമന്ത്രി വിജയത്തിന്റെ കൊടുമുടിയിലെത്തിയിട്ടും തന്റെ വേരുകൾ മറക്കാത്ത അദ്ദേഹത്തെ പ്രശംസിച്ചു. ഈ വർഷം ആഗസ്റ്റിലാണ് അദ്ദേഹത്തിന് ഗൗര്യ ചക്ര നൽകി രാജ്യം ആദരിച്ചത്. അതിന് ശേഷം തന്റെ സ്‌കൂൾ പ്രിൻസിപ്പലിനെഴുതിയ കത്തിലാണ് വരും തലമുറയെ കുറിച്ച് പ്രതീക്ഷകളും ആശങ്കകളും പങ്ക് വച്ചത്. താൻ പഠിച്ച സ്കൂളിലെ കുട്ടികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. സ്വയം പുകഴ്‌ത്താതെ അദ്ദേഹം തന്റെ കുറവുകളെ കുറിച്ചും അത് മറികടന്നതിനെ കുറിച്ചും എഴുതിയിട്ടുണ്ട്. സ്‌കൂളിൽ നിങ്ങൾ ഇടത്തരക്കാരായാലും കുഴപ്പമില്ലെന്നും എല്ലാവർക്കും 90 ശതമാനം മാർക്ക് കിട്ടണമെന്നില്ലെന്നും കിട്ടിയാൽ നല്ലതാണെന്നും അദ്ദേഹം എഴുതി. അഭിമാനത്തോടെ ഉയരങ്ങൾ കീഴടക്കിയ പലരും നമ്മെ ഒരു പാട് കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ടെന്നും ക്യാപ്റ്റൻ വരുൺ സിംഗിന്റെ ജീവിതം നമ്മെ ഇതാണ് പഠിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തെ വാക്സിനേഷൻ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യ അഭൂതപൂർവ്വമായ നേട്ടമാണ് കൈവരിച്ചത്. ഒമിക്രോണിനെ കുറിച്ച് നിരന്തരമായ ഗവേഷണമാണ് നമ്മുടെ ശാസ്ത്രജ്ഞർ നടത്തുന്നത്. പരിഭ്രാന്തിയുടെ കാര്യമില്ല. ജാഗ്രത മതി. എല്ലാ വർഷത്തെയും പോലെ അടുത്ത വർഷവും പരീക്ഷ ചർച്ച നടക്കും. 9 മുതൽ 12 വരെയുള്ള കുട്ടികൾക്കായി ഓൺലൈൻ മത്സരം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |