ചാലക്കുടി: മൂന്ന് മാസം പിന്നിട്ട കെ.എസ്.ആർ.ടി.സിയുടെ മലക്കപ്പാറ വിനോദ യാത്ര ആസ്വദിച്ചത് പതിനായിരത്തിൽ അധികം പേർ. ബസുകളുടെ ലഭ്യതക്കുറവും പ്രതികൂല കാലാവസ്ഥയും വനംവകുപ്പുമായുള്ള പ്രശ്‌നങ്ങളും പുതിയ സംരംഭത്തിന് ഇടക്കാലത്ത് ശോഭകുറച്ചെങ്കിലും ആളുകളുടെ ഒഴുക്ക് തുടരുകയാണ്. ജനുവരി ആദ്യആഴ്ചവരെയുള്ള ബുക്കിംഗ് പൂർത്തിയായി.
സെപ്തംബർ 26ന് ചാലക്കുടിയിൽ ഡിപ്പോയിൽ നിന്നും പരീക്ഷണാർത്ഥം ഒരു ബസ് മലക്കപ്പാറയിലേക്ക് വിനോദ സഞ്ചാരത്തിനായി വിടുമ്പോൾ മാനേജ്‌മെന്റിന് പ്രതീക്ഷയുണ്ടായിരുന്നില്ല. പിറ്റേ ആഴ്ചയിൽ അതു രണ്ടെണ്ണമായി. പിന്നീട് ഓരോ ആഴ്ചയും ആളുകളുടെയും ബസിന്റേയും എണ്ണം കൂടി. ചാലക്കുടിയിൽ നിന്നുമാത്രം പത്തു ടൂറിസം ട്രിപ്പുകൾ ഇറക്കേണ്ടിവന്നു. ടിക്കറ്റ് ബുക്കിംഗ് ഓൺലൈനിലുമാക്കി.
ജില്ലയിലെ വിവിധ ഡിപ്പോകളും മലക്കപ്പാറയിലേക്ക് ബസുകൾ ഓടിച്ചു. അമിതമായ ആളുകളുടെ എണ്ണം ഉൾക്കൊള്ളാൻ നിബിഡ വനമേഖലയായ മലക്കപ്പാറയ്ക്ക് കഴിയില്ലെന്ന വനപാലകരുടെ അറിയിപ്പ് വന്നതോടെ ചാലക്കുടിയിൽ നിന്നുള്ള ബസുകളുടെ എണ്ണം ക്രമേണ കുറച്ചു. ഇന്നലെ ഇവിടെ നിന്നും ഓടിച്ചത് നാലു ബസുകൾ. മറ്റിടങ്ങളിൽ നിന്ന് പത്തും ട്രിപ്പുകളെത്തി. എല്ലാ ബസുകളും യാത്രയ്ക്ക് മുൻപായി കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. വിനോദ സഞ്ചാരികൾക്ക് ഭക്ഷണം, വിശ്രമം എന്നിവയ്ക്കായി മലക്കപ്പാറയിൽ ജീവനക്കാരെയും ഒരുക്കി.
ചെലവ് തുച്ഛം
ഓർഡിനറി സർവീസ് എന്ന നിലയിൽ തുടക്കം ഈടാക്കിയത് 204 രൂപ
ഇപ്പോൾ 300 രൂപ.
ആദ്യ യാത്ര സെപ്തംബർ 26ന്
ശബരിമല സീസൺ കഴിഞ്ഞാൽ കൂടുതൽ ബസുകൾ.
ജനുവരി 8, 9 വരെ ചാലക്കുടിയിലെ ബുക്കിംഗ് പൂർണ്ണം.
മലക്കപ്പാറ യാത്രയുടെ പ്രചോദനം ഉൾക്കൊണ്ട് ആരംഭിച്ച കടൽ യാത്രയും സുഗമമായി മുന്നോട്ട് പോകുന്നു.
ഡൊമിനിക്ക് പെരേര
കോ-ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |