കൊച്ചി: കുപ്പിവെള്ളത്തിന്റെ വില കൂട്ടി വിറ്റാൽ നടപടിയെടുക്കുമെന്ന വകുപ്പ് മന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായി. സംസ്ഥാനത്തൊട്ടാകെ പ്രമുഖ കമ്പനികളെല്ലാം കുപ്പിവെള്ളം 20രൂപയ്ക്ക് വില്പന തുടരുന്നു. ഒരു ലിറ്റർ കുപ്പിവെള്ളം 13രൂപയ്ക്ക് വിൽക്കണമെന്ന സർക്കാർ നിർദ്ദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തതിനു പിന്നാലെയാണിത്.
അന്തിമവിധി വരാതെ വിലകൂട്ടി വിറ്റാൽ നടപടിയെടുക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ പരിശോധനകൾക്ക് പോലും സാദ്ധ്യതയില്ലെന്ന് ലീഗൽ മെട്രോളജി വകുപ്പ് അധികൃതർ പറഞ്ഞു. 13 രൂപയെന്നാണ് കുപ്പിയിൽ അച്ചടിച്ചിരിക്കുന്നതെങ്കിൽ അതിനു മുകളിൽ ഈടാക്കാൻ വില്പനക്കാർക്കാകില്ല. 20 രൂപയെന്നാണ് കുപ്പിയിലെങ്കിൽ ആ വിലയ്‌ക്കേ വിൽക്കാനാകൂ. ഇക്കാര്യത്തിൽ മാത്രമേ പരിശോധനകകൾ നടക്കൂവെന്നും ലീഗൽ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കൺട്രോളറുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം, അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധിച്ചതോടെ കുപ്പിവെള്ളത്തിന്റെ വില ഒരു രൂപ പോലും കുറയ്ക്കാനാകില്ലെന്ന് നിർമ്മാതാക്കൾ പറയുന്നു
1986ലെ അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയായിരുന്നു 2020 മാർച്ചിൽ വില13 രൂപയാക്കിയത്. കുടിവെള്ളം 1955ലെ കേന്ദ്ര അവശ്യവസ്തു നിയമത്തിന്റെ പരിധിയിലാണ് ഉൾപ്പെടുന്നതെന്നും കേന്ദ്ര സർക്കാരിനാണ് വില നിശ്ചയിക്കാൻ അധികാരമെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്.
കുപ്പി, ലേബൽ, ക്യാപ്പ് തുടങ്ങിയവയുടെയെല്ലാം വില വർദ്ധിച്ചു. ഇന്ധനവില കുത്തനെ കൂടി, ഗതാഗത ചാർജ് കൂടി. ഇനിയും വിലകൂട്ടാതെ പടിച്ചുനിൽക്കാനാകില്ല. വില കുറയ്ക്കാൻ സമ്മർദ്ദമുണ്ടായാൽ നിയമപരമായി നേരിടും
വിബിൻ പരമേശ്വരൻ,
സംസ്ഥാന സെക്രട്ടറി,
കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |