കണ്ണൂർ :എതിർപ്പുകളുണ്ടെന്നു കരുതി ജനങ്ങൾക്കാവശ്യമുള്ള വികസന പദ്ധതികൾ സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ വേണ്ടെന്നാണ് യു.ഡി.എഫ് നിലപാട്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോളെന്നതാണ് ചോദ്യം. കഴിഞ്ഞ അഞ്ചുവർഷം വികസനപ്രവർത്തനങ്ങൾ മാറ്റിവച്ചിരുന്നെങ്കിൽ കേരളത്തിന്റെ സ്ഥിതി എന്താകുമായിരുന്നുവെന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി പാറപ്രത്ത് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ 82-ാം വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഭാവി മുന്നിൽക്കണ്ടാണ് അർദ്ധ അതിവേഗറെയിൽ പാത വിഭാവനം ചെയ്‌തത്. കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാതയും യാഥാർത്ഥ്യമാവുകയാണ്. മലബാറിൽ ചെറിയ ഭാഗം മാത്രമാണ് ഇനി യോജിപ്പിക്കാനുള്ളത്. അതോടെ ടൂറിസം മേഖലയിലുൾപ്പെടെ വൻ കുതിച്ചുചാട്ടമുണ്ടാകും. തീരദേശപാതയും മലയോര ഹൈവേയും കേരളത്തിന്റെ വികസനത്തിൽ മറ്റൊരു നാഴികക്കല്ലാവും. തെറ്റായ കാര്യങ്ങളാണ് വികസനപ്രവർത്തനങ്ങൾക്കെതിരെ ബോധപൂർവ്വം പ്രചരിപ്പിക്കുന്നത്. എന്നാൽ ശരിയായ കാര്യങ്ങൾ ജനങ്ങൾ മനസിലാക്കുവെന്നതാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നത്.
അഴിഞ്ഞാടൻ വർഗീയ ശക്തികൾ
വർഗീയ പാർട്ടികൾക്ക് അഴിഞ്ഞാടാൻ കഴിയാത്ത സംസ്ഥാനമെന്ന നിലയിലാണ് കേരളം തലയുയർത്തി നിൽക്കുന്നത്. ഇതിന് കോട്ടം തട്ടിക്കാനാവുമോയെന്ന് ചിലർ നോക്കുന്നു. രാജ്യത്ത് ആർ.എസ്.എസ് ഉണ്ടാക്കുന്നത് ഭീതിജനകമായ സാഹചര്യമാണ്. ഇവിടെ ജീവിക്കാനാകുമോയെന്ന ആശങ്ക പോലും പലയിടങ്ങളിലും ഉയരുന്നു. ഇതിനെ നേരിടാൻ കരുത്തുണ്ടന്ന നിലയിലാണ് എസ്.ഡി.പി.ഐ നീക്കം. . മുസ്ലിംലീഗ് രാഷ്‌ട്രീയ പാർട്ടിയെന്ന സ്വഭാവം വിട്ട് മറ്റൊരു മേലങ്കിയണിയാൻ ശ്രമിക്കുന്നതും നമ്മൾ കണ്ടു-മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |