കണ്ണൂർ: പയ്യന്നൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്‌കോർട്ട് പോയ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. എസ്‌കോർട്ട് വാഹനങ്ങൾക്കിടയിലേക്ക് സ്വകാര്യ വാഹനം കയറിയതിനെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കാസർകോട്ടെ സി.പി.എം ജില്ലാ ആസ്ഥാനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി കണ്ണൂരേക്ക് മടങ്ങവെയാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിന് ശേഷമാണ് അപകടം ഉണ്ടായത്. കണ്ണൂരിലെ പയ്യന്നൂർ പെരുമ്പയിലാണ് സംഭവം. .
മുഖ്യമന്ത്രിക്ക് തൊട്ടുപിന്നാലെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് ഉണ്ടായിരുന്നു. ഇതിന് തൊട്ടുപിറകിലായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ വാഹനം, അതിന് പിറകിലായി മറ്റൊരു പൊലീസ് എസ്കോർട്ട് വാഹനം എന്നിങ്ങനെ ആയിരുന്നു ഉണ്ടായിരുന്നത്. ഈ മൂന്ന് വാഹനങ്ങളാണ് ഇടിച്ചത്.പയ്യന്നൂർ പെരുമ്പ പാലം കഴിഞ്ഞ ശേഷമായിരുന്നു അപകടം. സമീപത്തെ സിനിമാ തിയേറ്ററില്‍ ഷോ അവസാനിച്ച സമയം കൂടിയായിരുന്നു ഇത്. മറ്റൊരു വാഹനം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ വാഹനവ്യൂഹത്തിലേക്ക് കയറുകയായിരുന്നു. ഇതേത്തുടർന്ന് കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് തൊട്ടു പിന്നിൽ ഉണ്ടായിരുന്ന വാഹനം ബ്രേക്കിട്ടു. ഇതാണ് പിന്നാലയുണ്ടായിരുന്ന വാഹനങ്ങള്‍ പരസ്പരം ഇടിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ആർക്കും പരിക്കില്ല.
പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാഹനവ്യൂഹത്തിന് നേരെ ഏത് വാഹനമാണ് വന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചു വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |