തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സഹകരണ സർവകലാശാല അടുത്ത സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചേക്കും. വിഷയാധിഷ്ഠിത സർവകലാശാലകളായ
ആരോഗ്യ,സാങ്കേതിക,മലയാള,സംസ്കൃത സർവകലാശാലകൾ പോലെയുള്ള ഒന്നായിരിക്കും. വിശദമായ രൂപരേഖയായിട്ടില്ലെങ്കിലും ഇതൊരു ബഡ്ജറ്റ് പ്രഖ്യാപനമായിരിക്കും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള മേഖലകളിലൊന്നാണ് സഹകരണം. കോ ഒാപ്പറേറ്റീവ് അക്കാദമി ഒാഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ എന്ന കേപ്പാണ് ഇപ്പോൾ പരിശീലനവും വിദ്യാഭ്യാസവും നൽകുന്നത്. ഒരു ഡസനിലേറെ ഇൻസ്റ്റിറ്റ്യൂട്ടുകളും പതിനാറ് പരിശീലന സ്ഥാപനങ്ങളും ഇതിന്റെ പരിധിയിലുണ്ട്. സഹകരണ അക്കൗണ്ടിംഗ് സംസ്ഥാനത്തെ കോളേജുകളിലും പഠിപ്പിക്കുന്നുണ്ട്. ഇതെല്ലാം ഏകോപിപ്പിച്ച് ഒരു യൂണിവേഴ്സിറ്റിയുടെ കീഴിലാക്കാനുള്ള നിർദ്ദേശം ഒരു വർഷം മുമ്പ് മന്ത്രി വാസവനാണ് അവതരിപ്പിച്ചത്. ഇക്കാര്യം ആലോചനയിലുണ്ടെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ സഹകരണവകുപ്പിന്റെ ധനാഭ്യർത്ഥനയ്ക്കുള്ള മറുപടിയിലും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ സാധ്യത പഠിച്ച് ആദ്യറിപ്പോർട്ട് നൽകിയത് കേപ്പ് ഡയറക്ടർ ഡോ.ആർ.ശശികുമാറാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ബഡ്ജറ്റ് പ്രഖ്യാപനമുണ്ടാകുക.
അതേസമയം, ദേശീയ തലത്തിൽ സഹകരണസർവകലാശാല രൂപീകരിക്കാൻ കേന്ദ്രസർക്കാരും തീരുമാനമെടുത്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഹകരണവകുപ്പിന്റെ കൂടി ചുമതലയേറ്റെടുത്തതോടെയാണ് പ്രഖ്യാപനമുണ്ടായത്. പൂനെയിലെ വൈകുണ്ഠമേത്ത നാഷണൽ കോ ഒാപ്പറേറ്റീവ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദദാനചടങ്ങിലാണ് ദേശീയ സഹകരണ സർവകലാശാല സ്ഥാപിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. വിവിധ സംസ്ഥാനങ്ങളിലെ സഹകരണകോളേജുകളെ ഇതിലേക്ക് അഫിലിയേറ്റ് ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. ദേശീയ സഹകരണയൂണിവേഴ്സിറ്റിയുടെ ആസ്ഥാനം തീരുമാനിച്ചിട്ടില്ല. കേരളത്തിൽ സഹകരണ സർവകലാശാല വരികയാണെങ്കിൽ ദേശീയ യൂണിവേഴ്സിറ്റിയായി മാറ്റാനും സാധ്യതയേറെയാണ്. അങ്ങനെ വന്നാൽ സാമ്പത്തിക,അക്കാദമിക് നേട്ടവും സംസ്ഥാനത്തിനുണ്ടാകും.സഹകരണ മേഖല കൂടുതൽ വികാസം പ്രാപിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |