വിഴിഞ്ഞം: വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ പുനരധിവാസത്തിനായി നിർമ്മിക്കുന്ന ഫ്ലാറ്റുകളുടെ പണിപൂർത്തിയായി. ഈമാസം തന്നെ ഫ്ലാറ്റുകൾ അവകാശികൾക്ക് കൈമാറാനാണ് തീരുമാനം. രണ്ടാം ഘട്ടമായി 320 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വേണ്ടിയാണു ആറുവർഷങ്ങൾക്ക് മുൻപ് വിഴിഞ്ഞം മതിപ്പുറം പട്ടാണിക്കോളനിയിൽ നാലുനില ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം തുടങ്ങിയത്. രാജീവ് ആവാസ് യോജനാ(റേ) പദ്ധതിയുടെ ഭാഗമായാണ് 320 ഫ്ലാറ്റുകൾ നിർമ്മിച്ചത്.
ഒന്നാംഘട്ടമായി വലിയപറമ്പിൽ 220 ഫ്ലാറ്റുകൾ നൽകിയിരുന്നു.
1032 ഫ്ലാറ്റുകളാണ് പദ്ധതിയിലുളളത്. മൂന്നുഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക. കേന്ദ്രസർക്കാരിന്റെ 40 ശതമാനവും സംസ്ഥാനത്തിന്റെ 50 ശതമാനം നഗരസഭയുടെ 10 ശതമാനവും ഉയോഗിച്ചാണ് ഫ്ലാറ്റുകൾ നിർമ്മിക്കുന്നത്. ഒരു മുറിയും അടുക്കളയും ഹാളും ബാത്റൂമും അടങ്ങുന്നതാണ് ഒരു ഫ്ലാറ്റ്. വൈദ്യുതി വെള്ളം എന്നിവയുടെ കണക്ഷൻ കോർപ്പറേഷൻ സൗജന്യമായി നൽകും. മുഴുവൻ പണിയും പൂർത്തിയാക്കിയാണ് ഫ്ലാറ്റുകൾ കൈമാറുന്നത്. സ്ഥല സൗകര്യം ലഭ്യമാകുന്ന മുറയ്ക്ക് ഹെൽത്ത് സെന്റർ, അംഗൻവാടി, കളിസ്ഥലം എന്നിവയും ഭാവിയിൽ ഒരുക്കും.
** ഗുണഭോക്ത്യ വിഹിതത്തിലും ധാരണ
അവകാശികളായ കുടുംബങ്ങളിൽ ഒരു വിഭാഗം വിഴിഞ്ഞം ഹാർബർ റോഡിലെ വലിയപറമ്പ് മരുന്ന് തോട്ടം വളപ്പിലെ താത്കാലിക ഷെഡിൽ താമസിക്കുകയാണ്. ബാക്കിയുളളവർ വാടക വീട്ടിലും ബന്ധുവീടുകളിലുമാണ് കഴിയുന്നത്. ഫ്ലാറ്റ് ലഭിക്കണമെങ്കിൽ അതത് അവകാശികൾ നഗരസഭയ്ക്ക് 54,000 രുപ ഗുണഭോക്ത്യ വിഹിതമായി നൽകണം. ഇതിനുള്ള തുക കണ്ടെത്താനാകാൻ അവകാശികളായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് മേയറുടെ നേതൃത്വത്തിൽ കൂടിയ പ്രത്യേക യോഗത്തിൽ ഗുണഭോക്ത്യ വിഹിതം നൽകാൻ കഴിയാത്ത കുടുംബങ്ങൾക്ക് കുടുംബശ്രീയിൽ നിന്ന് വായ്പ്പയെടുത്ത് നൽകും. തുകനൽകാൻ പ്രാപ്തിയുളളവരിൽ നിന്ന് സ്വീകരിക്കാനുമാണ് തീരുമാനം. വായ്പ്പയായി നൽകുന്ന തുകയിൽ നിന്ന് പ്രതിമാസം 2000 രൂപവെച്ച് കുടുംബശ്രീയിൽ തിരിച്ചടക്കണമെന്നുമാണ് വ്യവസ്ഥ. ഫ്ലാറ്റ് ലഭിക്കേണ്ട അവകാശികൾ ഇത് അംഗീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |