എം.പി, എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്ന് വിഹിതം ആവശ്യപ്പെടും
കൊല്ലം: നഗരത്തിലെ തെരുവ് വിളക്കുകൾ എൽ.ഇ.ഡി ആക്കാൻ പുതിയ പരിശ്രമവുമായി കോർപ്പറേഷൻ. എം.പിമാരുടെയും എം.എൽ.എമാരുടെയും ആസ്തിവികസന ഫണ്ടിൽ നിന്നു എൽ.ഇ.ഡി ലൈറ്റുകൾ വാങ്ങാനുള്ള പണം വകയിരുത്തിക്കാനാണ് നീക്കം.
മൂന്ന് നിയമസഭ മണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് കൊല്ലം കോർപ്പറേഷൻ. ഈ പ്രദേശങ്ങളെ പ്രതിനിധാനം ചെയ്യുന്ന എം.എൽ.എമാർക്ക്, അവരുടെ മേഖലകളിലെ തെരുവ് വിളക്കുകൾ എൽ.ഇ.ഡി ആക്കാൻ പണം നീക്കിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ട് നഗരസഭ കത്ത് നൽകി. എൻ.കെ. പ്രേമചന്ദ്രൻ എം.പിയോടും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പട്ടികജാതി ഫണ്ട് വിനിയോഗിച്ച് പട്ടികജാതി കോളനികളിൽ പുതിയ സ്ട്രീറ്റ് മെയിനുകൾ സ്ഥാപിക്കാനായി, നിലവിലുള്ള പരമ്പരാഗത തെരുവ് വിളക്കുകൾക്ക് പകരം എൽ.ഇ.ഡി ലൈറ്റ് വാങ്ങിയിടാനും ആലോചനയുണ്ട്.
നഗരത്തിലെ എല്ലാ തെരുവ് വിളക്കുകളും എൽ.ഇ.ഡി ആക്കാൻ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഇ- സ്മാർട്ട് എന്ന സ്വകാര്യ കമ്പനിയുമായി കരാർ ഒപ്പിട്ടിരുന്നു. ഈ കരാർ വിവാദമായതോടെ ഇപ്പോഴത്തെ ഭരണസമിതി അതിൽ നിന്നു പിൻവാങ്ങാൻ തീരുമാനിച്ചു. പകരം സമ്പൂർണ എൽ.ഇ.ഡി വത്കരണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ നിലാവ് പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. പക്ഷേ ഇ- സ്മാർട്ടുമായുള്ള കരാർ റദ്ദാക്കൽ നിയമക്കുരുക്കിലാണ്. അതിന് പുറമേ, നിലാവ് നടപ്പാക്കിയ തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതിയെക്കുറിച്ച് അത്ര നല്ല അഭിപ്രായവുമില്ല. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ പുതിയ ആലോചന. എല്ലാം എൽ.ഇ.ഡി ആയാൽ കോർപ്പറേഷന് തെരുവ് വിളക്കുകളുടെ വൈദ്യുതി ചാർജ്ജ് നാലിലൊന്നായി കുറയും. ഇപ്പോൾ 34 ലക്ഷം രൂപയാണ് കോർപ്പറേഷന് തെരുവ് വിളക്കുകളുടെ വൈദ്യുതി ചാർജ്ജായി കെ.എസ്.ഇ.ബിക്ക് അടയ്ക്കുന്നത്.
എം.എൽ.എ വക എൽ.ഇ.ഡി
മയ്യനാട് പഞ്ചായത്തിലെ എല്ലാ പരമ്പരാഗത തെരുവ് വിളക്കുകളും രണ്ട് ഘട്ടമായി മാറ്റി പകരം എൽ.ഇ.ഡി സ്ഥാപിക്കാമെന്ന് എം. നൗഷാദ് എം.എൽ.എ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി കൊട്ടിയം മുതൽ പുല്ലിച്ചിറ പള്ളി വരെയുള്ള റോഡിൽ 50 ലക്ഷം രൂപ ചെലവഴിച്ച് 70 എൽ.ഇ.ഡി തെരുവ് വിളക്കുകൾ അടുത്തിടെ സ്ഥാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |