കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ വീട്ടമ്മയ്ക്ക് കനിവ് 108 ആംബുലൻസിൽ സുഖ പ്രസവം. പന്നികോട് ഇരഞ്ഞിമാവ് പഞ്ചിലി വീട്ടിൽ റഷീദ (40) ആണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും ആശുപത്രിയിൽ സുഖമായിരിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. ഞായാറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട റഷീദയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ വിദഗ്ദ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
രാവിലെ 6.58നാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുന്നത്. കൺട്രോൾ റൂം എമർജൻസി റസ്‌പോൺസ് ഓഫീസർ റുമൈസ അത്യാഹിത സന്ദേശം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നിഖിൽ വർഗീസ്, പൈലറ്റ് സൽമാൻ ടി.പി എന്നിവർ ആശുപത്രിയിലെത്തി റാഷിദയെ ആംബുലൻസിലേക്ക് മാറ്റി മെഡിക്കൽ കോളേജിലേക്ക് പുറപ്പെടുകയായിരുന്നു. ആശുപത്രി നഴ്സിംഗ് അസിസ്റ്റന്റ് ജിജിമോളും ഒപ്പമുണ്ടായിരുന്നു.
ആംബുലൻസ് മുണ്ടിക്കൽതാഴം എത്തിയപ്പോൾ റഷീദയ്ക്ക് കലശലായ വേദന അനുഭവപ്പെടുകയും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നിഖിൽ വർഗീസ് പരിശോധന നടത്തി പ്രസവത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു. എഴരയോടെ റഷീദ കുഞ്ഞിന് ജന്മം നൽകി. പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നൽകിയ ഉടൻ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |