# കെ.എസ്.ആർ.ടി.സി വളയൽ സമരം 5ന്
# കെട്ടിടം പരിശോധിക്കാൻ പ്രത്യേക സമിതി
കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് ടെർമിനൽ നിർമ്മാണത്തിലെ ക്രമക്കേടും പാട്ടക്കരാർ നൽകിയതിലെ അഴിമതിയും സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രണ്ടാംഘട്ട പ്രക്ഷോഭത്തിനൊരുങ്ങുന്നു
സമരത്തിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ ജനുവരി 5ന് ബസ്‌സറ്റാന്റ് സമുച്ചയം വളയും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ കോൺഗ്രസ് വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കും.
നിയമസഭയിൽ ഉൾപ്പെടെ വിഷയം ഉന്നയിച്ചിട്ടും സർക്കാർ മൗനം പാലിക്കുകയാണ്. സർക്കാരിന് നേതൃത്വം നൽകുന്ന സി.പി.എമ്മിലെ ഉന്നതരും പാട്ടക്കരാറിലൂടെ കെട്ടിടം സ്വന്തമാക്കിയ കമ്പനിയും തമ്മിൽ അവിഹിത ബന്ധമുണ്ട്. കോടികളുടെ അഴിമതിയാണ് ഇതിലൂടെ പുറത്തുവരുന്നത്. ടെർമിനലിന്റെ നിർമ്മാണത്തിലും കൃത്രിമം നടന്നിട്ടുണ്ട്. ഇതേകാലയളവിൽ കെട്ടിടത്തിനടുത്ത് പൂർത്തീകരിച്ച സ്വകാര്യ വ്യക്തിയുടെ കെട്ടിട നിർമ്മാണ ചെലവുമായി താരതമ്യപ്പെടുത്തിയാൽ നിർമ്മാണത്തിലെ വെട്ടിപ്പ് മനസിലാകും. നിർമ്മാണത്തിൽ പിഴവുണ്ടായെന്ന സർക്കാർ കണ്ടെത്തലിൽ അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ മദ്രാസ് ഐ.ഐ.ടി റിപ്പോർട്ട് പുറത്ത് വിടണം. ഉത്തരവാദികൾക്കെതിരെ പാലാവരിവട്ടം മാതൃകയിൽ കേസെടുക്കാൻ സർക്കാർ തയ്യാറാകണം. കൃത്രിമം കാണിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും വരെ കോൺഗ്രസ് പ്രക്ഷോഭവുമായി മുന്നോട്ട് പോകും. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ സമരത്തിൽ പങ്കുചേരുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |