ന്യൂഡൽഹി: പ്രധാനമന്ത്രി യുവ മെന്റർഷിപ്പ് പദ്ധതിയിൽ മലയാളികളായ ആറ് എഴുത്തുകാർ തിരഞ്ഞെടുക്കപ്പെട്ടു. ഇവരിൽ മൂന്ന് പേർ മലയാളത്തിലും മൂന്ന് പേർ ഇംഗ്ലീഷിലും എഴുതുന്നവരാണ്.
നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ 22 ഭാഷകളിലെ 75 എഴുത്തുകാരെയാണ് തിരഞ്ഞെടുത്തതെന്ന് നാഷണൽ ബുക്ക് ട്രസ്റ്റ് അംഗം ഇ.എൻ നന്ദകുമാർ പറഞ്ഞു. ആസാദി കാ അമൃത് പദ്ധതിയുടെ ഭാഗമായാണിത്.
എ.വി.കുട്ടിമാളു അമ്മയുടെ വിശദമായ ജീവചരിത്രം എഴുതാൻ അനുരാജ് മനോഹറും (കോഴിക്കോട്) 1721 എന്ന പേരിൽ അഞ്ചുതെങ്ങ് കലാപത്തെ കുറിച്ച് നോവലെഴുതാൻ ഗവേഷകയായ അനുഷ്‌ക ടി.എസും (തിരുവനന്തപുരം,) സംഗീതവും ദേശീയ പ്രസ്ഥാനവും എന്ന വിഷയത്തെ കുറിച്ച് പുസ്തകമെഴുതാൻ ശാസ്ത്രീയ സംഗീതത്തിൽ ഗവേഷണം നടത്തുകയും സുബ്രഹ്മണ്യ ഭാരതിയെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ജെ.എസ് അനന്തകൃഷ്ണനുമാണ് (പത്തനംതിട്ട) തിരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലീഷിൽ അനീല അനബല്ലി (എറണാകുളം), മിഥുൻ മുരളി (തിരുവനന്തപുരം), മീനാക്ഷി എം.എസ് (തിരുവനന്തപുരം) എന്നിവർക്കാണ് നറുക്ക്. ഇവർക്ക് ആറ് മാസത്തേക്ക് മാസം 50,000 രൂപ (ആകെ മൂന്ന് ലക്ഷം രൂപ) സ്റ്റൈപ്പെന്റ് ലഭിക്കും. ജനുവരി 7 മുതൽ 10 വരെ പരിശീലനം ലഭിക്കും. ഇവരുടെ കൃതികൾ നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിക്കും. അതിന്റെ റോയൽറ്റിയും എഴുത്തുകാർക്ക് ലഭിക്കും. പ്രശസ്തമായ സാഹിത്യോത്സവങ്ങളിൽ പങ്കെടുക്കാനും മികച്ച എഴുത്തുകാരുമായി സംവദിക്കാനും അവസരമൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |