നൽകുന്നത് 15-18 പ്രായക്കാർക്ക്
60 കഴിഞ്ഞ രോഗികൾക്ക് ബൂസ്റ്റർ ഡോസ്
തിരുവനന്തപുരം : പുതുവർഷത്തിൽ കുട്ടികൾക്ക് വാക്‌സിനേഷൻ തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സ്‌കൂളുകളിൽ വാക്സിനേഷന് സർക്കാർ ഒരുക്കം തുടങ്ങി.
ജനുവരി മൂന്നിന് 15 - 18 വയസുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ തുടങ്ങുമെന്നും 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കും 60 കഴിഞ്ഞ, മറ്റ് രോഗമുള്ളവർക്ക് ഡോക്ടറുടെ ശുപാർശയോടെ ബൂസ്റ്റർ ഡോസ് നൽകുമെന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് 18 മുതലുള്ളവർക്ക് വാക്‌സിനേഷൻ ആരംഭിച്ചു. ഇനി 15, 16, 17 പ്രായക്കാർക്കാണ് നൽകേണ്ടത്. 15ലക്ഷം പേരാണ് ഈ വിഭാഗത്തിൽ. വാക്സിനേഷൻ സ്‌കൂളുകളിൽ തന്നെയാവും. ഡോക്ടറുടെ സേവനവും ഉറപ്പാക്കും. കേന്ദ്ര മാർഗനിർദ്ദേശം കാക്കുകയാണ്.
സംസ്ഥാനത്ത് 26 ലക്ഷം ഡോസ് വാക്‌സിൻ സ്റ്റോക്കുണ്ടെങ്കിലും അതിൽ കുട്ടികൾക്ക് കൊടുക്കാൻ അനുമതിയുള്ള കൊവാക്സിൻ പകുതിയിൽ താഴെയാണ്. കുട്ടികൾക്ക് മാത്രമായുള്ള സൈക്കോവ് - ഡി എത്തിയിട്ടില്ല.
കുട്ടികൾക്കും കേന്ദ്രം സൗജന്യമായാണ് വാക്‌സിൻ നൽകുന്നത്. കേന്ദ്രത്തിന്റെ വാക്‌സിന് ക്ഷാമമുണ്ടായതോടെ സംസ്ഥാനം സ്വന്തമായും വാങ്ങിയിരുന്നു.
വാക്‌സിനെടുത്തവർ
(18ന് മുകളിൽ)
97.58% ആദ്യ ഡോസ് (2,60,63,883)
76.67 % രണ്ടാം ഡോസ് (2,04,77,049)
ബൂസ്റ്റർ ഡോസിനും സജ്ജം
വാക്‌സിനെടുത്ത എല്ലാവർക്കും ബൂസ്റ്രർ ഡോസ് നൽകാനും സംസ്ഥാനം സജ്ജമാണ്. മുൻഗണനാവിഭാഗത്തിൽ 100 % ആദ്യഡോസും 99 % രണ്ടാം ഡോസും നൽകി. ആരോഗ്യപ്രവർത്തകർ 5.55 ലക്ഷം, മുൻനിര പോരാളികൾ 5.71 ലക്ഷം, 60 കഴിഞ്ഞവർ 59.29 ലക്ഷം എന്നിങ്ങനെയാണ് ഈ വിഭാഗത്തിലുള്ളത്.
7.4 കോടി കൗമാരക്കാർ
(രാജ്യത്താകെ)
15 - 18 വയസുള്ള 7.4 കോടി പേർ.
3 കോടി ആരോഗ്യ പ്രവർത്തകരും മുന്നണിപ്പോരാളികളും
10കോടി 60 വയസു കഴിഞ്ഞവർ
കുട്ടികൾക്ക് രണ്ട് വാക്സിനുകൾ
സൈഡസ് കാഡിലയുടെ സൈക്കോവ് - ഡി, ഭാരത് ബയോടെകിന്റെ കൊവാക്സിൻ
സൈക്കോവ് - ഡി മൂന്ന് ഘട്ടങ്ങളായി മൂക്കിലൂടെ നൽകും.
ആദ്യ ഡോസ് 28 ദിവസം പിന്നിട്ട് രണ്ടാം ഡോസ്
56 ദിവസം പിന്നിട്ട് മൂന്നാം ഡോസ്
കൊവാക്സിൻ 12 - 18 വയസുള്ളവർക്ക്
ബൂസ്റ്റർ ഡോസ്
പരിഗണനയിൽ നാല് വാക്സിനുകൾ
ഹൈദരബാദിലെ ബയോളജിക്കൽ ഇ കോർബെ വാക്സിന് അനുമതി ലഭിച്ചേക്കും
ഇതിന്റെ 30 കോടി ഡോസിന് 1500 കോടി രൂപ കേന്ദ്രം കമ്പനിക്ക് നൽകി
ബൂസ്റ്ററിന് പുതിയ വാക്സിൻ?
കൊവിഷീൽഡ്, കൊവാക്സിൻ എന്നിവ ആവില്ല ബൂസ്റ്റർ എന്ന് സൂചന.
മറ്റൊരു വാക്സിനാവും ബൂസ്റ്റർ
രണ്ടാം ഡോസും ബൂസ്റ്ററും തമ്മിലുള്ള കാലയളവ് 9 മുതൽ 12 മാസം വരെ
അന്തിമ തീരുമാനമായില്ല.
'15 - 18 വയസുള്ളവർക്ക് വാക്സിനേഷന് സംസ്ഥാനം സജ്ജമാണ്. എല്ലാ കുട്ടികൾക്കും സുരക്ഷിതമായി വാക്‌സിൻ നൽകും. 18ന് മുകളിൽ വാക്സിനെടുക്കാനുള്ളവർ എത്രയും വേഗം എടുക്കണം.'
- വീണാ ജോർജ്
ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |