കൊല്ലം: ഉളിയക്കോവിൽ മേഖലയിൽ മോഷ്ടാക്കളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജനം. രണ്ട് മാസത്തിനിടെ പത്തിലേറെ മോഷണം നടന്നു. ഇതിൽ ഒരു സംഭവത്തിൽ നാട്ടുകാർ തന്നെ മോഷ്ടാക്കളെ പിടികൂടി. ബാക്കിയുള്ള ഒരു മോഷണത്തിലെയും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പുലർച്ചെ വീടിന് പുറത്തിറങ്ങാൻ ഭയമാണ് നാട്ടുകാർക്ക്.
രണ്ട് മാസം മുൻപ് ഞാറവിള ഭാഗത്ത് വിലകൂടിയ പ്രാവുകൾ മോഷണം പോയിരുന്നു. നാട്ടുകാർ സി.സി ടി.വി കാമറയിൽ നിന്നു പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടി. ഒന്നരമാസം മുൻപ് ആലയിൽ ഭാഗത്ത് വില കൂടിയ വളർത്തുനായ്ക്കക്കളെ മോഷ്ടിക്കാൻ ശ്രമം നടന്നു. പുലർച്ചെ രണ്ടിനു ശേഷം ആളനക്കം കേട്ട് വീട്ടുകാർ ഉണർന്നതിനാൽ മോഷണശ്രമം വിഫലമായി. ലൈറ്റ് ഇട്ടതോടെ മോഷ്ടാക്കൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെടുന്നത് വീട്ടുകാർ കണ്ടിരുന്നു.
ഒരുമാസം മുൻപ് വിളപ്പുറം ഭാഗത്ത് നിന്നു പമ്പ് സെറ്റും മോട്ടോറും ഗ്രില്ല് പണിയാൻ വാങ്ങി സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് രൂപയുടെ ഇരുമ്പ് മോഷണം പോയി. പൊലീസിൽ പരാതി നൽകിയെങ്കിലും വിവരം തിരക്കാൻ പോലും എത്തിയില്ല. വിളിപ്പുറത്ത് തന്നെയുള്ള വീട്ടിൽ ജനലിന്റെ കമ്പികൾ വളയ്ക്കാൻ ശ്രമം നടന്നു. വീട്ടുകാർ ഉണർന്നതോടെ സംഘം മതിൽ ചാടി രക്ഷപ്പെട്ടു. 20 ദിവസം മുൻപ് പുലർച്ചെ രണ്ടരയ്ക്ക്, വയോധികർ മാത്രം താമസിക്കുന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന സംഘം പഴ്സും പണവും കവർന്നു. പിറ്റേന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി കേളേത്ത് കാവ് നാഗരാജ ക്ഷേത്രത്തിലെ മൂന്ന് വഞ്ചികൾ കവർന്നു.
സ്ഥലത്ത് പട്രോളിംഗ് ശക്തമാക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും പൊലീസ് അനങ്ങുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. രാത്രി വൈകി പുറത്ത് നിന്നുള്ള വാഹനങ്ങൾ പതിവായി ഈ മേഖലയിൽ എത്തുന്നുണ്ട്. മോഷണങ്ങളിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയില്ലെങ്കിൽ ജനകീയ സമരം ആരംഭിക്കുമെന്ന് കൗൺസിലർ ടി.ആർ. അഭിലാഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |