കണ്ണൂർ: സമൂഹമാദ്ധ്യമങ്ങൾ വഴി മതസ്പർദ്ധ വളർത്തുന്ന രീതിയിലും കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾക്കെതിരേ പൊലീസിന്റെ പ്രത്യേക വിഭാഗം കേസെടുത്തു തുടങ്ങി.ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിരപധി പേർക്കെതിരെയാണു പൊലീസ് കേസെടുത്തിരിക്കുന്നത്.
പോസ്റ്റ് ഇടാൻ ഉപയോഗിച്ച ലാപ്ടോപ്, കമ്പ്യൂട്ടർ, മൊബൈൽഫോൺ എന്നിവയും പിടിച്ചെടുത്തു.കൂത്തുപറമ്പ്, കതിരൂർ, തലശേരി എന്നിവിടങ്ങളിൽ നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ജില്ലയിൽ കൂടുതൽ പേർ നിരീക്ഷണത്തിലാണ്.ഫേസ്ബുക്കിലെ മേൽവിലാസം നോക്കിയാണ് പൊലീസ് കേസെടുക്കുന്നത്. മയ്യിൽ സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് പ്രകോപനപരമായി പോസ്റ്റിട്ടതിന് ഒരാൾക്കെതിരെ പൊലീസ് കേസെടുത്തത്. തലശേരിയിൽ പ്രകോപനപരമായ മുദ്രവാക്യം മുഴക്കിയതിന് ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ 153 എ പ്രകാരം കേസെടുത്തിരുന്നു.
നിരീക്ഷിക്കും പ്രത്യേക പൊലീസ് സെൽ
ജില്ലയിൽ സമൂഹമാദ്ധ്യമങ്ങൾ വഴി കലാപാഹ്വാനങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ തടയാനായി പൊലീസ് പ്രത്യേക സെൽ രൂപീകരിച്ചിരുന്നു. ആലപ്പുഴയിൽ നടന്ന ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി പ്രകോപനം വ്യാപകമായ സാഹചര്യത്തിലായിരുന്നു സെൽ രൂപീകരണം.സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നോഡൽ ഓഫീസറായ സെല്ലിൽ സൈബർ പൊലീസും വിവിധ സ്റ്റേഷനുകളിലേയും വിഭാഗങ്ങളിലേയും ഇൻസ്പെക്ടർമാരും സിവിൽ പൊലീസ് ഓഫീസറുമടക്കം 40തോളം അംഗങ്ങളാണ് ഇതിലുള്ളത്. വിവിധ പാർട്ടികളുടെയും സംഘടനകളുടെയും സൈബർ പോരാളികളും സെല്ലിന്റെ നിരീക്ഷണത്തിലാണ്.
ലൈക്കിനും കമന്റിനും നടപടി
മതസ്പർദ്ധ വളർത്തുന്നവർ മാത്രമല്ല, പോസ്റ്റ് ലൈക്ക് ചെയ്യുന്നവർക്കെതിരെയും കമന്റിടുന്നവർക്കെതിരെയും പൊലീസ് കേസെടുക്കും. പോസ്റ്റ് ഡിലീറ്റ് ചെയ്താലും ഫോറൻസിക് പരിശോധനയ്ക്ക് കണ്ടെത്താനാകുമെന്നതിനാൽ എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയില്ലെന്നും പൊലീസ് പറഞ്ഞു
153 എ
ഒരു മതവിഭാഗത്തിനോ, വിഭാഗത്തിനോ എതിരെ ജന്മസ്ഥലം,വീട്, ഭാഷ, തുടങ്ങിയ ഏതെങ്കിലും വിഷയം ഉയർത്തി അനാവശ്യമായി നിന്ദിക്കുകയോ, ഏതെങ്കിലും മതത്തിന്റെ സ്ഥാപകരെയോ, പ്രവാചകന്മാരെയോ നിന്ദിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാക്കി ഇന്ത്യൻ പീനൽ കോഡിലെ വകുപ്പ്. സംഘർഷത്തിന് വഴിതുറക്കുന്നതോ , മതവിഭാഗങ്ങൾ,ജാതികൾ, ഭാഷവിഭാഗങ്ങൾ എന്നിവർ തമ്മിൽ ശത്രുത വളർത്തുന്ന ഇടപെടൽ കുറ്റകരമാണെന്ന് ഈ ഖണ്ഡിക പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |