മലയിൻകീഴ്: ക്രിസ്മസ് ദിനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വാടക വീട്ടിൽ നിന്ന് 400 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമടക്കം രണ്ടുപേർ അറസ്റ്റിൽ. വിളപ്പിൽശാല പുളിയറകോണം സെന്റ് മേരീസ് സ്കൂളിന് സമീപം ഉത്രാടം വീട്ടിൽ നടത്തിയ പരിശോധനയിലാണ് നെടുമങ്ങാട് നെട്ട തടത്തരികത്തുവീട്ടിൽ നൗഷാദ് ഖാൻ (44), ആറ്റിപ്ര കല്ലിങ്ങൽ കാട്ടിൽ വീട്ടിൽ അനിൽകുമാർ (51) എന്നിവർ അറസ്റ്റിലായത്. നൗഷാദ് ചാരായം കടത്താൻ ഉപയോഗിക്കുന്ന മാരുതി ആൾട്ടോ കാറും പിടിച്ചെടുത്തിട്ടുണ്ട്. നെടുമങ്ങാട് എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ക്രിസ്മസ് - ന്യൂ ഇയർ വിപണി ലക്ഷ്യമിട്ട് വൻതോതിൽ ചാരായം വാറ്റി വില്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. വിവിധ പ്രദേശങ്ങളിൽ വീട് വാടകയ്ക്കെടുത്ത് ചാരായ നിർമ്മാണവും വില്പനയും നടത്തുകയാണ് നൗഷാദിന്റെ രീതി. വട്ടിയൂർക്കാവ്, അഴീക്കോട്, ഇരുമ്പ, കരകുളം, ആനാട്, പാലോട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ചാരായ വില്പന. നൗഷാദ് നേരത്തെയും സമാനമായ കേസിൽ പ്രതിയായിരുന്നു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ ഇയാളുടെ മറ്റൊരു വാടക വീട്ടിൽ നിന്ന് 1015 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ചാരായം കടത്താൻ ഉപയോഗിച്ചിരുന്ന മാരുതി 800 കാറും നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പിടിച്ചെടുത്തിരുന്നു.
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സ്വരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ രജികുമാർ, നാസറുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നജുമുദ്ദീൻ, ഷജിം, ഷജീർ, ശ്രീകാന്ത്, ശ്രീകേഷ്, മുഹമ്മദ് മിലാദ്, അധിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
ഫോട്ടോ: എക്സൈസ് സംഘം പിടിച്ചെടുത്ത കോടയും വാറ്റുരകരണങ്ങളുമായി പ്രതികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |