SignIn
Kerala Kaumudi Online
Thursday, 25 April 2024 7.51 PM IST

കാനനപാതകൾ ഉണരും

sabari

ശബരിമല : മകരവിളക്ക് ഉത്സവത്തിന് നടതുറക്കുമ്പോൾ കാനനപാതകളിലൂടെ തീർത്ഥാടനം അനുവദിക്കാൻ ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തു. എരുമേലി, മുക്കുഴി, അഴുതക്കടവ് പാതകളിലൂടെ ഈ മാസം 31 മുതൽ തീർത്ഥാടനം അനുവദിക്കും. സത്രം വഴിയുള്ള തീർത്ഥാടനത്തിന് സർക്കാരിൽനിന്നും ഇനിയും അനുമതി ലഭിക്കേണ്ടതുണ്ട്. ഈ പാതയും ഈ മാസം 30ന് മുമ്പ് സഞ്ചാരയോഗ്യമാക്കും. ഈ പാതകളെല്ലാംതന്നെ ഈമാസം 30ന് മുമ്പ് സഞ്ചാരയോഗ്യമാക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി നിർദ്ദേശിച്ചു. ഈ മേഖലയിലും കുടിവെള്ളം, വെളിച്ചം, ചികിത്സാസഹായം എന്നിവ ഉറപ്പാക്കണം. തീർത്ഥാടകർക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കാൻ പൊലീസും ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മണ്ഡലപൂജക്കാലത്ത് നല്ല രീതിയിൽ തീർത്ഥാടകർക്ക് സൗകര്യങ്ങളൊരുക്കാൻ കഴിഞ്ഞു. എന്നാൽ ഇനിയിതു മതിയാകില്ല. നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ മകരവിളക്ക് കാലത്ത് കൂടുതൽ തീർത്ഥാടകർ സന്നിധാനത്തേക്കെത്തും. അതനുസരിച്ചുള്ള മുൻകരുതലുകൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണമെന്നും മന്ത്രി ഓർമ്മപ്പെടുത്തി.
സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, മനോജ് ചരളേൽ, പി.എം. തങ്കപ്പൻ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ എം. മനോജ്, കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, എ.ഡി.ജി.പി എസ്. ശ്രീജിത്ത് എന്നിവരും സന്നിഹിതരായിരുന്നു.

അഴുതക്കടവ് - പമ്പ പാത സഞ്ചാരയോഗ്യമാക്കി

18 കിലോമീറ്റർ നീളമുള്ള അഴുതക്കടവ് - പമ്പ പാത സഞ്ചാരയോഗ്യമാക്കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ പാതയിലെ അപകടകരമായ മരങ്ങൾ മുറിച്ച് നീക്കി. ഇതുവഴി തീർത്ഥാടകരെ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെമാത്രമേ കടത്തിവിടുകയുള്ളൂ.

എരുമേലിയിൽ നിന്ന് പുലർച്ചെ 5.30 നും 10.30 നും ഇടയിൽ യാത്ര ആരംഭിക്കുന്നവരെയാണ് അഴുതക്കടവിലൂടെ യാത്രചെയ്യാൻ അനുവദിക്കുന്നത്. വെർചൽ ക്യൂവിൽ രജിസ്റ്റർ ചെയ്ത 10,000 പേർക്കാണ് പ്രതിദിനം ഈ പാതവഴി യാത്ര ചെയ്യാനാകുക. തീർത്ഥാടകരെ കൂട്ടം കൂട്ടമായേ യാത്രചെയ്യാൻ അനുവദിക്കാവൂവെന്നും യാത്രവേളയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടാകണമെന്നും യോഗത്തിൽ തീരുമാനമായി.

പുല്ലുമേടിൽ നിന്ന് ശബരിമല വരെയുള്ള റോഡ് നന്നാക്കി. സത്രം - പുല്ലുമേട് വീഥിയാണ് ഇനി സഞ്ചാരയോഗ്യമാക്കേണ്ടത്.


എമർജൻസി മെഡിക്കൽ സെന്ററുകൾ

ആവശ്യമായ വൈദ്യസഹായം ഏർപ്പെടുത്തുന്നതിനും കൂടുതൽ എമർജൻസി മെഡിക്കൽ സെന്ററുകളും പൊലീസ് എയ്ഡ് പോസ്റ്റുകളും സ്ഥാപിക്കുന്നതിനും യോഗം നിർദ്ദേശിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ തീർത്ഥാടകർക്ക് ശ്വാസതടസവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ ടി.എം.ടി പരിശോധന അടക്കമുള്ള അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനും നടപടിയെടുക്കും. കൂടുതൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരേയും പാരാമെഡിക്കൽ ഉദ്യോഗസ്ഥരേയും മകരവിളക്ക് കാലത്ത് ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.