കൊച്ചി: നികുതിവെട്ടിപ്പ് തടയാനും ജി.എസ്.ടി സമാഹരണം ഊർജിതമാക്കാനുമായി ജനുവരി ഒന്നുമുതൽ നടപ്പാകുന്നത് കർശന ചട്ടങ്ങൾ. നികുതി റിട്ടേൺ സമർപ്പണം കൃത്യമാക്കുക, ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് സുതാര്യമാക്കുക തുടങ്ങി നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് (നികുതി ബാദ്ധ്യതയിലെ കിഴിവ്) കിട്ടാനായി ക്രമക്കേടുകൾ നടത്തുന്നത് തടയുകയാണ് മുഖ്യലക്ഷ്യം.
1. കൃത്യമാകണം റിട്ടേൺ
അഞ്ചുകോടി രൂപയ്ക്കുമേൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾ പ്രതിമാസം സമർപ്പിക്കേണ്ട റിട്ടേണുകളാണ് ജി.എസ്.ടി.ആർ-1, ജി.എസ്.ടി.ആർ-3ബി എന്നിവ. സ്ഥാപന ഉടമ വാങ്ങിയ ഉത്‌പന്നങ്ങളുടെ വിവരങ്ങളാണ് (ഇൻവോയിസ്) ജി.എസ്.ടി.ആർ-1ൽ രേഖപ്പെടുത്തേണ്ടത്. സ്വയം സാക്ഷ്യപ്പെടുത്തുന്ന നികുതിവിവരങ്ങളാണ് ജി.എസ്.ടി.ആർ-3ബിയിൽ നൽകേണ്ടത്.
ഇരു റിട്ടേണിലെയും വിവരങ്ങൾ പൊരുത്തപ്പെട്ടില്ലെങ്കിൽ മുൻകൂർ നോട്ടീസ് നൽകാതെ തന്നെ ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് സ്ഥാപനത്തിലെത്തി റെവന്യൂ റിക്കവറി നടത്താനുള്ള ചട്ടമാണ് ജനുവരി ഒന്നിന് നടപ്പാകുന്നത്. ഇതുവരെ നോട്ടീസ് അയയ്ച്ച് വിശദീകരണം തേടിയശേഷമായിരുന്നു നടപടി.
2. ഇൻപുട്ടിന് ബുദ്ധിമുട്ടും
നിലവിൽ ഒരു കച്ചവടക്കാരൻ കടയിലേക്ക് വാങ്ങിയ സാധനങ്ങളുടെ ജി.എസ്.ടി അതിന്റെ ബിൽ പ്രകാരം അദ്ദേഹത്തിന് അവ വിറ്റ സ്ഥാപനം അടയ്ക്കാറുണ്ട്. കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ ജി.എസ്.ടിയാണ് സ്ഥാപനം അടയ്ക്കുന്നത്. കച്ചവടക്കാരന് പിന്നീട് ജി.എസ്.ടി ബാദ്ധ്യത കിഴിച്ച് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കും.
എന്നാൽ, ജനുവരി മുതൽ ഈ നിയമം മാറും. സാധനങ്ങൾ വിറ്റ സ്ഥാപനം അവരുടെ റിട്ടേൺ കൃത്യമായി സമർപ്പിക്കണം. ഇത് കച്ചവടക്കാരന്റെ റിട്ടേൺ ഫയലിൽ വ്യക്തമാക്കുകയും പൊരുത്തപ്പെടുകയും വേണം. അല്ലെങ്കിൽ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് കിട്ടില്ല. അതായത്, സാധനങ്ങൾ തനിക്കുവിറ്റ സ്ഥാപനം കൃത്യമായി നികുതി റിട്ടേൺ സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത ഇനിമുതൽ കച്ചവടക്കാരനായിരിക്കും.
അപ്പീലിന് ചെലവേറും
ഉദ്യോഗസ്ഥരുടെ ഉത്തരവിനും നടപടികൾക്കുമെതിരെ അപ്പീൽ നൽകണമെങ്കിൽ നികുതിദായകൻ ഇനിമുതൽ പിഴത്തുകയുടെ 25 ശതമാനം കെട്ടിവയ്ക്കണം. ജി.എസ്.ടി ചട്ടങ്ങൾ പാലിക്കാതെ വാങ്ങിയതോ വിറ്റതോ ആയ സാധനങ്ങൾ പിടിച്ചെടുക്കുമ്പോഴുണ്ടാകുന്ന കേസുകൾക്കെതിരെ അപ്പീൽ നൽകുമ്പോഴാണിത്.
തുണിക്കും ചെരിപ്പിനും വില കൂടും
1000 രൂപവരെ വിലയുള്ള വസ്ത്രങ്ങൾക്കും ചെരിപ്പുകൾക്കും ഈടാക്കുന്ന ജി.എസ്.ടി ജനുവരി ഒന്നു മുതൽ അഞ്ചു ശതമാനത്തിൽ നിന്ന് പന്ത്രണ്ടു ശതമാനമാകും. ഉദാഹരണത്തിന്, 1000 രൂപയുടെ തുണിക്ക് 12 ശതമാനം ജി.എസ്.ടി കൂടിയാകുമ്പോൾ വില 1120 രൂപയാകും. ഇന്ത്യയിൽ വിറ്റഴിയുന്ന തുണിത്തരങ്ങളിൽ 80 ശതമാനവും ആയിരം രൂപയ്ക്ക് താഴെയുള്ളതാണ്.
ഓൺലൈൻ ഭക്ഷണത്തിനും ജി.എസ്.ടി
ഓൺലൈനിൽ വാങ്ങുന്ന ഭക്ഷണത്തിന് ഉപഭോക്താക്കളിൽ നിന്ന് സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഇ-ഡെലിവറി കമ്പനികൾ ജി.എസ്.ടി ഈടാക്കുന്ന സംവിധാനം ജനുവരി ഒന്നിന് നിലവിൽ വരും. ഹോട്ടലുകൾക്ക് പകരം ഡെലിവറി കമ്പനികൾ നികുതി ഈടാക്കുമെന്ന വ്യത്യാസമേയുള്ളൂ. ഭക്ഷണവിലയിൽ മാറ്റമുണ്ടാകില്ല.
ഓൺലൈൻ യാത്രയ്ക്കും നികുതി
ഓൺലൈനിലൂടെ കാറും ഓട്ടോയും ബുക്ക് ചെയ്യുന്നവർ ഒന്നാം തീയതി മുതൽ അഞ്ചു ശതമാനം ജി.എസ്.ടിയും നൽകണം. ഓൺലൈനിലൂടെയല്ലാത്ത ഓട്ടോറിക്ഷാ യാത്രയ്ക്ക് ജി.എസ്.ടി ബാധകമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |