തിരുവനന്തപുരം: ഒരു സംഭവം നടന്നാൽ അതിൽ എത്രയും വേഗം അന്വേഷണം നടത്തി നടപടിയെടുക്കാൻ മിടുക്കരായ പൊലീസ് സേനയാണ് കേരളത്തിനുള്ളതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സൂര്യ ഫെസ്റ്റിവലിൽ "ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമൊത്ത് ഒരു വൈകുന്നേരം" എന്ന ചോദ്യോത്തര വേളയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പിയെ തകർക്കാർ ശ്രമിക്കുന്നു എന്ന് ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരനും സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീറും ഗവർണറെ കണ്ട് നിവേദനം നൽകിയതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം പൊലീസിനെ അഭിനന്ദിച്ചത്.
താൻ പല സ്ഥലത്തും മന്ത്രിയായി ജോലി നോക്കിയിട്ടുണ്ടെങ്കിലും ഇത്രയും നല്ല പൊലീസ് സേനയെ കണ്ടിട്ടില്ല. സ്ത്രീധന പീഡനക്കേസുകളിൽ വളരെ വേഗമാണ് കേരളാ പൊലീസ് എഫ്.ഐ.ആർ തയാറാക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും സ്ഥിതി അങ്ങനെയല്ല. അവിടുത്തെ അപേക്ഷിച്ച് മികച്ച സമീപനമാണ് കേരള പൊലീസിന്റേത്.
നമ്മുടെ പുതിയതലമുറ കലയും കരുണയും അടിസ്ഥാനമാക്കിയാകണം വളരേണ്ടത്. ഏറ്റവുമധികം കരുണയുണ്ടാകുന്നതും സന്തോഷമുണ്ടാകുന്നതും കലയിൽ നിന്നാണ്. കേരളം നൂറുശതമാനം സാക്ഷരത നേടിയിട്ടും സ്ത്രീധന മരണം പോലുള്ളവ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നത് ചിന്തിക്കേണ്ട വിഷയമാണെന്നും ഗവർണർ പറഞ്ഞു. ഭഗവത് ഗീതയിലെയും രാമായണത്തിലെയും ശ്ളോകങ്ങൾ ഉദ്ധരിച്ചാണ് അദ്ദേഹം സംസാരിച്ചത്.
ടെക്നോപാർക്ക് സ്ഥാപക ഡയറക്ടർ ജി. വിജയരാഘവൻ, സൂര്യ പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഫെസ്റ്റിവലിലെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ ഗവർണർ തുടർന്ന് സമുദ്രയുടെ സമുദ്രനടനം എന്ന നൃത്തപരിപാടിയും ആസ്വദിച്ച ശേഷമാണ് മടങ്ങിയത്. കവയിത്രി സുഗതകുമാരിയുടെ ഒരു തൈ നടാം എന്ന കവിതയെ ആസ്പദമാക്കി വിദ്യാ പ്രദീപ് മോഹിനിയാട്ടം അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |