മലപ്പുറം: കോൺഗ്രസിനും മുസ്ലീം ലീഗിനുമെതിരെ ശക്തമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഇനി വികസനം വരാൻ പാടില്ലെന്ന നിഷേധാത്മക നിലപാണ് പ്രതിപക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിൽ നിന്നും തികഞ്ഞ അവഗണനയാണ് നേരിടുന്നതെന്നും ബിജെപിയെ രാഷ്ട്രീയമായി നേരിടാൻ പ്രാദേശിക സഖ്യങ്ങൾ ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും ബിജെപിയും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ്, വർഗീയ ധ്രുവീകരണത്തിനാണ് അവർ ശ്രമിക്കുന്നത്. ഓരോ ചെറിയ വിഷയത്തിലും വർഗീയത കലർത്തി അവരുടെ നയങ്ങൾ ജനങ്ങളിലേയ്ക്കെത്തിക്കാൻ ബുദ്ധിമുട്ടുകയാണ്. ഇതിനുള്ള കുറുക്കുവഴിയായാണ് വർഗീയത പരത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമായി മുസ്ലീം ലീഗ് നേരത്തേ ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അതുമാറി രണ്ട് സംഘടനകളുടെയും മുദ്രാവാക്യം മുസ്ലീം ലീഗ് ഏറ്റെടുത്തിരിക്കുകയാണ്. മുസ്ലീം ലീഗിന്റെ വർഗീയ നിലപാടുകൾക്കെതിരെ ആ പാർട്ടിയിലെ തന്നെ സമാധാന കാംഷികളായവർ രംഗത്തെത്തണമെന്നും നാടിനാവശ്യമായ പദ്ധതികളൊന്നും ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |