SignIn
Kerala Kaumudi Online
Thursday, 25 April 2024 7.13 PM IST

ജയിൽപുള്ളിയെ ചാരനാക്കി പൊലീസ് ; ഇരട്ടക്കൊല തുറന്നു പറഞ്ഞ് റിപ്പർ

ripper

കൊച്ചി: തടവുപുള്ളിയെ വിയ്യൂർ ജയിലിൽ ചാരനാക്കി ക്രൈംബ്രാഞ്ച് ഒരുക്കിയ കെണിയിൽ കുടുങ്ങിയ റിപ്പർ ജയാനന്ദൻ വെളിപ്പെടുത്തിയത് പതിനേഴ് വർഷം മുമ്പ് കൊച്ചിയിൽ നടത്തിയ ഇരട്ടക്കൊലപാതകം.

പലവട്ടം ചോദ്യം ചെയ്തിട്ടും യാതൊരു പഴുതും നൽകാതെ ഒഴിഞ്ഞു മാറിയ റിപ്പർ,മറ്റൊരു കേസിലെ വധശിക്ഷ കഴിഞ്ഞ വർഷം റദ്ദായ സന്തോഷം പങ്കുവയ്ക്കവേയാണ് സഹതടവുകാരനോട് ഇക്കാര്യം വെളിപ്പെടുത്തിയത് .

2004 മേയ് 30ന് ഇടപ്പള്ളി പോണേക്കര ചേന്ദൻകുളങ്ങര ക്ഷേത്രത്തിന് സമീപം കോശേരി ലെയിൻ 'സമ്പൂർണ'യിൽ റിട്ട. പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഓഫീസർ വി.നാണിക്കുട്ടി അമ്മാളും​ (73), സഹോദരിയുടെ മകൻ ടി.വി.നാരായണ അയ്യരുമാണ് (60) കൊലചെയ്യപ്പെട്ടത്. എഴുപത് വയസുകാരിയായിട്ടും പീഡിപ്പിച്ചതാണ് റിപ്പറിനെ പിന്തുടരാൻ ക്രൈംബ്രാഞ്ചിനെ പ്രേരിപ്പിച്ചത്.

വീട്ടുപരിസരത്തിന് നിന്ന് ശേഖരിച്ച പാര കൊണ്ട് രാത്രി ഒന്നരയോടെ പൂട്ടുപൊളിച്ച് കയറുകയും മുന്നിൽക്കണ്ട ഇരുവരെയും തലയ്ക്കടിച്ച് വകവരുത്തുകയുമായിരുന്നു. എഴുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. 44 പവൻ സ്വർണവും 15 ഗ്രാം വെള്ളി നാണയങ്ങളുമായി കടന്നു.

ക്രിസ്മസ് തലേന്ന് അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുക്കുമെന്നും ക്രൈബ്രാഞ്ച് എ.ഡി​.ജി​.പി​ എസ്.ശ്രീജി​ത്ത് വെളി​പ്പെടുത്തി​. കേസിൽ അയൽവാസി പലവട്ടം ചോദ്യം ചെയ്യലിന് വിധേയനായിരുന്നു.

പുത്തൻവേലിക്കര ബേബി വധക്കേസിലടക്കം ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ് തൃശൂർ മാള സ്വദേശിയായ ജയാനന്ദൻ. ആറ് കൊലപാതക കേസിലും പത്തിലധികം മോഷണക്കേസിലും പ്രതിയാണ്. രണ്ടുവട്ടം ജയിൽചാടിയിട്ടുമുണ്ട്.

ജീവൻ തിരിച്ചുകിട്ടി, രഹസ്യം പുറത്തുചാടി

പതിനാറ് വർഷത്തിനിടെ ജയാനന്ദനെ പലതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകളൊന്നും കിട്ടിയില്ല.

കഴിഞ്ഞ വർഷം പഴയ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തിയ ക്രൈംബ്രാഞ്ചിന്റെ ഉന്നതതല യോഗമാണ് ജയിലിനകത്ത് ചാരനെ നിയോഗിക്കാൻ തീരുമാനിച്ചത്.

കോളിളക്കം സൃഷ്ടിച്ച പുത്തൻവേലിക്കര ബേബി കൊലക്കേസിൽ വധശിക്ഷ ജീവപര്യന്തമായി കുറച്ച സുപ്രീം കോടതി വിധി വന്നതും ഏകദേശം ആ സമയത്തായിരുന്നു. ആ സന്തോഷത്തിൽ മനസു തുറക്കുകയായിരുന്നു.അന്നു മുതൽ തെളിവുകൾ ശേഖരിക്കാനുള്ള ദൗത്യത്തിലായിരുന്നു ക്രൈംബ്രാഞ്ച്. എല്ലാ പഴുതും അടച്ചതോടെ കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തി വിവരം പുറത്തുവിടുകയായിരുന്നു.

സഹതടവുകാരന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ കൊല നടന്ന സ്ഥലത്തെ അയൽവാസി ജയാനന്ദനെ തിരിച്ചറിഞ്ഞു. ഇയാൾ ജയാനന്ദനെ വീട്ടുപരിസരത്ത് കണ്ടിരുന്നു.

കൈയുറ ധരിച്ച് കൊലപാതകം

• ലക്ഷ്യമിടുക പ്രായമായവരെ മാത്രം

• തല തക‌ർത്ത് മരണം ഉറപ്പാക്കും

• ആയുധംകൊണ്ട് മുഖം വികൃതമാക്കും

• ലൈംഗികമായി പീഡിപ്പിക്കും

• ആഭരണങ്ങളും പണവും കവരും

• വിരലടയാളം വീഴാതെ കൈയിൽ സോക്സ് ധരിക്കും

ആറ് കേസിൽ എട്ട് കൊലപാതകം (2003-2006)

• മാള ജോസ് വധം

• മാള നസീബ, സോഫിയ ഇരട്ടക്കൊല

• പറവൂ‌ർ സുഭാഷ് വധം

• മതിലകം നി‌ർമ്മല, സഹദേവൻ ഇരട്ടക്കൊല

• പുത്തൻവേലിക്കര ബേബി വധം

• വടക്കേക്കര ഏലിക്കുട്ടി വധം

ജയാനന്ദനെതിരെ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഡി.എൻ.എ പരിശോധനയ്ക്കുള്ള സാദ്ധ്യതയും തേടും.

എസ്. ശ്രീജിത്ത്

എ.ഡി.ജി.പി, ക്രൈം ബ്രാഞ്ച്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RIPPER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.