വാഷിംഗ്ടൺ: രാജ്യാന്തര വിപണിയിൽ വീണ്ടും എണ്ണവില വർദ്ധിച്ചു. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ ഫെബ്രുവരിയിലേക്കുള്ള വില 1.6 ഡോളർ വർദ്ധിച്ച് ബാരലിന് 72.76 ഡോളറിലെത്തി. ന്യൂയോർക്ക് മെർകാന്റിൽ എക്സ്ചേഞ്ചിലാണ് വില വർദ്ധന. ബ്രെന്റ് ക്രൂഡിന്റെ വില ലണ്ടനിലെ ഐ.സി.ഇ ഫ്യൂച്ചർ എക്സ്ചേഞ്ചിൽ 1.31 ഡോളർ വർദ്ധിച്ച് 75.29ലെത്തി.
യു.എസിന്റെ എണ്ണശേഖരം 4.7 മില്യൺ ബാരൽ കുറഞ്ഞുവെന്ന യു.എസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ റിപ്പോർട്ടിനെ തുടർന്നാണ് വില ഉയർന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി എടുക്കുമ്പോൾ യു.എസിന്റെ എണ്ണശേഖരത്തിൽ നിലവിൽ എട്ട് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 423.6 മില്യൺ ബാരലാണ് യു.എസിന്റെ നിലവിലെ എണ്ണശേഖരം.
അതേസമയം, വരും മാസങ്ങളിലും ഇതേ രീതിയിൽ എണ്ണവില ഉയരുമോയെന്നതിൽ വ്യക്തതയില്ല. യൂറോപ്പിലടക്കം പല രാജ്യങ്ങളിലും കോവിഡിന്റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നുണ്ട്. ഒമിക്രോൺ ശക്തമായി കൂടുതൽ രാജ്യങ്ങൾ ലോക്ഡൗണിലേക്ക് പോയാൽ അത് എണ്ണവിലയെ സ്വാധീനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |