ജനുവരി 1 മുതൽ യൂണിഫോം നിർബന്ധം
കോഴിക്കോട്: മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്ക് സഹായത്തിനായി ഇനി നീല കുപ്പായക്കാരെ വിളിക്കാം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രോഗികളെ സഹായിക്കാനെത്തുന്ന സന്നദ്ധപ്രവർത്തകർക്കാണ് നീല നിറത്തിലുളള ഓവർകോട്ട് ഏർപ്പെടുത്തുന്നത്. ജനുവരി ഒന്നുമുതൽ യൂണിഫോം നിലവിൽ വരും.
ആശുപത്രിയുടെ പേര് ആലേഖനം ചെയ്ത നീല കോട്ടിനൊപ്പം വോളണ്ടിയർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും നൽകും. മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് 12 സംഘടനകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഒരു സംഘടനയിലെ 12 പേർക്കാണ് യൂണിഫോം അനുവദിക്കുക. കൂടാതെ ഇവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കും. ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമാണ് തിരിച്ചറിയൽ കാർഡ് അനുവദിക്കുക.
സന്ദർശന സമയങ്ങളിലല്ലാതെ ആശുപത്രിക്കകത്ത് അപരിചിതർ പ്രവേശിക്കുന്ന പ്രവണത വർദ്ധിച്ചു വരികയും സുരക്ഷാ ജീവനക്കാരുമായി വാക്ക് തർക്കം പതിവാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സന്നദ്ധപ്രവർത്തകർക്ക് യൂണിഫോം നിർബന്ധമാക്കുന്നത്.
അതെസമയം തിരിച്ചറിയൽ കാർഡ് ഭൂരിപക്ഷം പേരും കൈപ്പറ്റിയിട്ടുണ്ടെങ്കിലും യൂണിഫോം ചില സന്നദ്ധപ്രവർത്തകർ കൈപ്പറ്റിയിട്ടില്ല. അവർക്ക് ഈ മാസം അവസാനവാരത്തോടെ യൂണിഫോം കൈപ്പറ്റാൻ അവസരം ഒരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |