തിരുവനന്തപുരം: ഒമിക്രോൺ വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പുതുവർഷ ആഘോഷങ്ങൾക്ക് വിലക്ക്. 30 മുതൽ ജനുവരി രണ്ടുവരെയാണ് രാത്രികാല നിയന്ത്രണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗമാണ് തീരുമാനമെടുത്തത്. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് കർശനവിലക്ക്.
പുതുവത്സരാഘോഷങ്ങൾ പൊടിപൊടിക്കാറുള്ള 31ന് രാത്രി 10നു ശേഷം യാതൊരു ആഘോഷവും അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ 10മണിക്കുമുമ്പ് നടക്കുന്ന പരിപാടികളിൽ 50 ശതമാനം പേർക്കു മാത്രമായിരിക്കും പ്രവേശനം. ഹോട്ടലുകളിലും അതിനുപുറത്തും നടക്കുന്ന ഡി.ജെ പാർട്ടികളും കർശനമായി നിയന്ത്രിക്കും.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടം ഉണ്ടാകാൻ സാദ്ധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ പൊലീസിനെയും സെക്ടറൽ മജിസ്‌ട്രേട്ടുമാരെയും വിന്യസിക്കും. കൂടുതൽ പൊലീസിനെ സംസ്ഥാനത്തുടനീളം വിന്യസിക്കാനും തീരുമാനിച്ചു. കേരളത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെങ്കിലും ആൾക്കൂട്ട നിയന്ത്രണമില്ലാത്തത് അപകടമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഉൾപ്പെടെ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് സന്ദർശനം നടത്തുന്ന കേന്ദ്രസംഘം ജനുവരിയിൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകാമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം കൂടാനുള്ള സാദ്ധ്യത പരിഗണിച്ച് ഓക്‌സിജൻ ഉത്പാദനശേഷിയുള്ള ആശുപത്രികളെല്ലാം ഓക്സിജൻ ഉത്പാദനവും സംഭരണവും വർദ്ധിപ്പിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |