കൊച്ചി: നിയമസഭയിൽ രണ്ടു മണിക്കൂർ പോലും ചർച്ച ചെയ്യാതെ കെ- റെയിൽ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പദ്ധതി നടപ്പാക്കുന്നത് കേരളത്തിന് ദുരന്തമായി മാറുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ- റെയിലിനെ എതിർക്കുന്നവർ ചരിത്രത്തിലുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിഴിഞ്ഞം ഉൾപ്പെടെ വികസന പദ്ധതികളെ ഏറ്റവുമധികം എതിർത്തിട്ടുള്ളത് പിണറായി വിജയനും സി.പി.എമ്മുമാണ്. സർക്കാർ 64,000 കോടി ചെലവാകുമെന്ന് പറയുന്ന പദ്ധതിക്ക് 1,33,000 കോടിയാണ് നീതി ആയോഗ് കണക്കാക്കുന്നത്. പൂർത്തിയാകുമ്പോൾ രണ്ടു ലക്ഷം കോടി ചെലവാകും. ഇത്രയും തുക എങ്ങനെ കണ്ടെത്തുമെന്നും സാമൂഹിക, പാരിസ്ഥിതിക ആഘാതപഠനം നടത്തിയോയെന്നും സർക്കാർ വ്യക്തമാക്കണം. കേന്ദ്രവും റെയിൽവേയും അനുമതി നൽകിയിട്ടില്ല. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ല. തട്ടിക്കൂട്ട് റിപ്പോർട്ടായതിനാലാണ് അത് പുറത്തുവിടാൻ പോലും സർക്കാർ തയ്യാറാകാത്തത്. സംശയങ്ങൾ ഉന്നയിക്കുന്നവരെ വിമർശിക്കുന്നത് അവസാനിപ്പിക്കണം. വിയോജിപ്പ് അറിയിച്ച സി.പി.ഐയെയും ശാസ്ത്ര സാഹിത്യ പരിഷത്തിനെയും ബോദ്ധ്യപ്പെടുത്താനെങ്കിലും സർക്കാർ തയ്യാറാകണം.
മതതീവ്രവാദികളെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും നിർബാധം തുടരുന്നു. പൊലീസിനെ സി.പി.എം ജില്ലാ ഓഫീസുകളിൽ നിന്ന് നിയന്ത്രിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ആക്രമണത്തിൽ കിറ്റെക്സ് മാനേജ്മെന്റിന് അറിവുണ്ടോ, പ്രോത്സാഹനം ലഭിച്ചോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |