കൊവിഡ് പ്രതിരോധ കുത്തിവയ്പിൽ ലോകത്ത് അദ്വതീയ നേട്ടവുമായി നിൽക്കുന്ന ഇന്ത്യ മറ്റൊരു പ്രധാന ചുവടുവയ്പിന് ഒരുങ്ങുകയാണ്. പതിനഞ്ചു മുതൽ പതിനെട്ടുവയസുവരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ജനുവരി മൂന്നിന് ആരംഭിക്കാൻ കേന്ദ്രം അനുമതി നൽകിക്കഴിഞ്ഞു. മൂന്നുകോടിയില്പരം വരുന്ന ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് നൽകാനും തീരുമാനമായി. ഒപ്പം തന്നെ അറുപതു കഴിഞ്ഞവരിൽ വിവിധ രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർക്കും ബൂസ്റ്റർ ഡോസ് നൽകും. ജനുവരി പത്തുമുതലായിരിക്കും ഇതിന്റെ തുടക്കം. അറുപത് കഴിഞ്ഞ പത്തുകോടി പേർ രാജ്യത്തുണ്ടെന്നാണ് കണക്ക്. നേരത്തെ രണ്ടു ഡോസ് സ്വീകരിച്ചവർക്ക് അതേ വാക്സിൻ തന്നെ നൽകാനാണ് ആലോചന. പതിനഞ്ചിനും പതിനെട്ടിനുമിടയ്ക്കുള്ള കൗമാരക്കാർക്കായി പ്രത്യേക വാക്സിൻ ഭാരത് ബയോടെക് വികസിപ്പിച്ചിട്ടുണ്ട്. സൈക്കോവ് - ഡി എന്ന പേരിലുള്ള ഇത് മൂക്കിലൂടെയാകും നൽകുക. ബൂസ്റ്റർ ഡോസ് മുൻപ് രണ്ടാം ഡോസ് സ്വീകരിച്ച് ഒൻപത് മാസം തികഞ്ഞവർക്കേ നൽകാവൂ എന്നും നിബന്ധന വച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും പുതിയ വകഭേദമായ ഒമിക്രോണിന്റെ വരവാണ് പ്രതിരോധകുത്തിവയ്പിന് കൂടുതൽ ഊന്നൽ നൽകാൻ പ്രേരിപ്പിക്കുന്നത്. പതിനഞ്ചു മുതലുള്ളവർക്കു കൂടി വാക്സിൻ ലഭിച്ചു തുടങ്ങുന്നതോടെ മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കാകമാനം മഹാമാരിയിൽ നിന്നു സംരക്ഷണം നൽകാനാകും. ഒൻപതിനു മുകളിലുള്ള ക്ലാസുകൾ പൂർണമായും തുടങ്ങാനും ഇതിലൂടെ സാധിക്കും.
കൊവിഡ് പ്രതിരോധ കുത്തിവയ്പിൽ അഭിമാനകരമായ നേട്ടമുണ്ടാക്കിയ കേരളത്തിൽ 15നും 18നുമിടയ്ക്കുള്ളവരുടെ കുത്തിവയ്പ് വിജയകരമായി പൂർത്തിയാക്കാൻ അനായാസം കഴിയും. ആരോഗ്യപ്രവർത്തകർ സ്കൂളുകളിലെത്തി കുത്തിവയ്പ് നൽകുന്ന സംവിധാനത്തെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. 15നും 18നുമിടയ്ക്കുള്ള പതിനഞ്ചുലക്ഷം കുട്ടികളുണ്ടെന്നാണ് കണക്ക്. സ്കൂളുകളിൽ തന്നെ ഇവർക്ക് കുത്തിവയ്പ് നൽകാൻ ഏതാനും ദിവസങ്ങളേ വേണ്ടിവരൂ. അതേ സമയം കുത്തിവയ്പിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞുനിൽക്കാൻ അദ്ധ്യാപകരിലും അനദ്ധ്യാപകരിലും ചുരുക്കം ചിലർ ഉണ്ടായതുപോലെ കുട്ടികളെ പിന്തിരിപ്പിക്കാനുള്ള ഒറ്റതിരിഞ്ഞ ശ്രമങ്ങൾ ഉണ്ടായികൂടെന്നില്ല. ഇത്തരം നീക്കങ്ങൾക്കെതിരെ സർക്കാർ മുൻകരുതൽ എടുക്കേണ്ടതുണ്ട്.
സ്കൂളുകളിൽ വച്ചുതന്നെ കുട്ടികൾക്ക് വാക്സിൻ നൽകിയാൽ ഗുണങ്ങൾ ഏറെയാണ്. എല്ലാറ്റിനും ചിട്ടയും ക്രമവുമുണ്ടാകുമെന്നതാണ് ആദ്യനേട്ടം. സ്കൂളുകളിൽ കുത്തിവയ്പ് നടപടികൾ ചിട്ടയോടെ നടത്താൻ അദ്ധ്യാപകരുടെ സഹായവും പിന്തുണയും ലഭിക്കും. ഓരോ സ്കൂളിലും ആരോഗ്യപ്രവർത്തകരോടൊപ്പമുള്ള ഡോക്ടറുടെ സാന്നിദ്ധ്യം കുട്ടികളിലും രക്ഷകർത്താക്കളിലും കൂടുതൽ വിശ്വാസം വളർത്തും. എല്ലാറ്റിനുമുപരിയായി വാക്സിനെടുത്ത കുട്ടികളുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ചു സൂക്ഷിക്കാനും വിട്ടുപോയവരെ എളുപ്പം കണ്ടുപിടിച്ച് വാക്സിൻ നൽകാനും സാധിക്കും.
ഒമിക്രോൺ ഭീതി വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് പ്രതിരോധകുത്തിവയ്പ് നൂറുശതമാനത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. ഒമിക്രോൺ വ്യാപിച്ചാൽ നേരിടുന്നതിന് രാജ്യത്തൊട്ടാകെയുള്ള ആശുപത്രികൾ സുസജ്ജമായിരിക്കാനും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. കൊവിഡ് നൽകിയ പാഠങ്ങളിൽ നിന്ന് രാജ്യം ഏറെ പഠിച്ചുകഴിഞ്ഞതിനാൽ ഏതു വെല്ലുവിളിയും നേരിടാനുള്ള ത്രാണി രാജ്യം കൈവരിച്ചുകഴിഞ്ഞു.
രണ്ടുവയസിനു മുകളിലുള്ള കുട്ടികൾക്കും ചില രാജ്യങ്ങൾ പ്രതിരോധവാക്സിൻ നൽകുന്നുണ്ട്. ഇന്ത്യയിൽ കുട്ടികൾക്കുള്ള വാക്സിനെക്കുറിച്ച് കൂടുതൽ പഠനം നടക്കുന്നതുകൊണ്ടാണ് 15 വരെയുള്ള പ്രായക്കാരെ മാറ്റി നിറുത്തിയിരിക്കുന്നത്. താമസംവിനാ ഈ വിഭാഗക്കാർക്കും പ്രതിരോധകുത്തിവയ്പ് നൽകാനാവുമെന്നു പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |