തൃശൂർ: കെ.എസ്.ആർ.ടി.സി ബസിൽ നിന്നും മുള്ളൻപന്നിയുടെ ഉണക്ക ഇറച്ചിയും ഉടുമ്പിന്റെ പച്ച മാംസവുമായി ഒരാൾ പിടിയിൽ. തൊടുപുഴ വണ്ണപ്പുറം ഇളംതുരുത്തിയിൽ ദേവസ്യ വർക്കിയെയാണ് തൃശൂർ എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. അബ്ദുൾ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പാലക്കാട് മണ്ണുത്തി ദേശീയ പാതയിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ പിടിയിലായത്. മുള്ളൻപന്നിയുടെ മാംസം മഞ്ഞൾ പൊടി ഇട്ട് ഉണക്കി മാസങ്ങളോളം സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്ന നിലയിലുള്ളതാണ്. കവറുകളിൽ പൊതിഞ്ഞ് ട്രാവൽ ബാഗിൽ മറ്റുള്ളവർക്ക് സംശയം നൽകാത്ത വിധത്തിൽ രഹസ്യമായി കടത്തിക്കൊണ്ടുവരികയായിരുന്നു. കാട്ടുജീവികളെ കെണിവച്ച് പിടികൂടി അവയുടെ മാംസം ഉണക്കി കൊണ്ട് പോയി വിൽപന നടത്തുകയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. മാംസം മണ്ണാർക്കാടുള്ള പാലക്കയം 200ലുള്ള എസ്റ്റേറ്റിൽ നിന്നും കടത്തികൊണ്ടു വരുന്നതാണെന്ന് പ്രതി സമ്മതിച്ചു. തൊടുപുഴയലേക്ക് വിൽപ്പനയ്ക്കായി കൊണ്ടു പോകുകയായിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർ സി.യു ഹരീഷ്, പ്രിവന്റീവ് ഓഫീസർ കെ.വി രാജേഷ് , സി.ഇ.ഒമാരായ പി.വി വിശാൽ, ബിബിൻ ചാക്കോ എന്നിവരടങ്ങുന്ന സംഘമാണ് വാഹനപരിശോധന നടത്തിയത്. പ്രതിയെയും തൊണ്ടി സാധനങ്ങളും മാന്ദാമംഗലം ഫോറസ്റ്റ് അധികൃതർക്ക് തുടർനടപടികൾക്കായി കൈമാറി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |