കൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്‌സ് തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാദ്ധ്യത. മുന്നൂറോളം പേർ കേസിൽ പ്രതികളായേക്കുമെന്നാണ് സൂചന. കേസിൽ അറസ്റ്റിലായവരുടെ റിമാൻഡ് നടപടികൾ ഇന്നലെ അർദ്ധരാത്രിയോടെയാണ് പൂർത്തിയായത്.
സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തും. സിസിടിവി, മൊബൈൽ ഫോൺ ദൃശ്യങ്ങൾ പരിശോധിക്കും. അന്യസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേർന്ന് തുടർനടപടികൾ ചർച്ച ചെയ്യും. ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലും കിറ്റെക്‌സ് സംഘർഷം ചർച്ചയായേക്കും.
പെരുമ്പാവൂർ എ എസ് പി അനുജ് പലിവാലിന്റെ നേതൃത്വത്തിൽ പത്തൊൻപതംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘർഷത്തിന്റെ കാരണം കണ്ടെത്തുകയെന്നതാണ് പ്രധാന ദൗത്യം. ഇതുവരെ 164 പേരാണ് അറസ്റ്റിലായത്. നിരപരാധികളെയും പൊലീസ് പിടികൂടിയിട്ടുണ്ടെന്നും, ഇവർക്ക് നിയമസഹായം ഉറപ്പാക്കുമെന്നും കിറ്റെക്‌സ് എം ഡി സാബു ജേക്കബ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ക്രിസ്മസ് ആഘോഷത്തിനിടെ തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ തമ്മിലടിച്ച തൊഴിലാളികൾ, അവർക്ക് നേരെ തിരിഞ്ഞു. ആക്രമണത്തിൽ കുന്നത്തുനാട് സി ഐ ഷാജനടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |