SignIn
Kerala Kaumudi Online
Friday, 29 March 2024 3.43 PM IST

ഒഞ്ചിയം അഞ്ചാം വാർഡിൽ അങ്കണവാടിയ്ക്ക് കെട്ടിടമില്ല, കൂടുമാറി മടുത്ത് കുരുന്നുകൾ

1

വടകര: പുതുതലമുറയെ ചുവടുറപ്പിക്കുന്നതിൽ അങ്കണവാടികൾ വലിയൊരു പങ്കുവഹിക്കുന്നുണ്ടെങ്കിലും

ഒഞ്ചിയം പഞ്ചായത്തിലെ വാർഡ് 5ലെ 35 നമ്പർ അങ്കണവാടിയ്ക്ക് ഇതുവരെ ചുവടുറയ്ക്കാനായിട്ടില്ല. 2001 മുതൽ പ്രവർത്തനം തുടങ്ങിയ അങ്കണവാടി ഇതുവരെ ഒന്നും രണ്ടും സ്ഥലങ്ങളിലല്ല പ്രവർത്തിച്ചു വരുന്നത്. ഒൻപതാമത്തെ സ്ഥലത്താണ് ഇപ്പോൾ പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. ചിലർ മൊബൈൽ അങ്കണവാടി എന്ന് വിളിപ്പേരാക്കിയിട്ടുണ്ട്.

പാറയുള്ള പറമ്പത്ത് ആളൊഴിഞ്ഞ വീട്ടിലായിരുന്നു 2001 ൽ തുടക്കം. തുടർന്ന് പടിഞ്ഞാറത്ത് മിത്തൽ എന്ന പറമ്പിൽ ഷെഡ് കെട്ടി അതിലായി പ്രവർത്തനം. പിന്നീട് പുന്നോലപറമ്പിൽ സർക്കാർ മിച്ചഭൂമിയിലേക്ക് അങ്കണവാടി ഷെഡ് മാറ്റുകയുണ്ടായി. ഷെഡ് കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായതോടെ സമീപത്തെ പുന്നോല വീട്ടിലെ ഓഫീസ് മുറിയിലും മുറ്റത്തുമായാണ് പ്രവർത്തനം തുടർന്നത്. ഇതിനിടയിൽ വാർഡ് മെമ്പർ പരേതനായ എ.ജി ഗോപിനാഥന്റെ ശ്രമഫലമായി മിച്ചഭൂമിയിലെ തകർന്ന ഷെഡ് മാറ്റി തറ കെട്ടി പൈപ്പ് തൂണുകൾ സ്ഥാപിച്ച് തകരഷീറ്റുകളുമാക്കി. തറ കോൺക്രീറ്റ് ചെയ്യേണ്ടുന്ന പ്രവൃത്തി നീണ്ടതോടെ അങ്കണവാടിക്ക് വീണ്ടും മാറേണ്ടിവന്നു. തകരഷീറ്റ് പാകിയ ഷെഡ് ഇപ്പോഴും അനാഥമായി കിടക്കുകയാണ്. അവിടെ നിന്നും അങ്കണവാടിക്ക് പുത്തമ്പുരയിൽ എന്ന ആൾ പാർപ്പില്ലാത്ത വീട്ടിലേക്കും മഠത്തിൽ ജാനു എന്നവരുടെ വീട്ടിലേയ്ക്കും അവിടെ നിന്ന് താഴെമഠത്തിൽ കുറുപ്പിന്റെ വീട്ടിലേയ്ക്കും മാറേണ്ടി വന്നു. തീർന്നില്ല പിന്നീട് ശാശ്വതസ്ഥാനമെന്ന നിലയിലായിരുന്നു പരേതനായ തുഷാരയിൽ ചാത്തുവിന്റെ കെട്ടിടത്തിലെ വാടക മുറിയിലെ പ്രവർത്തനം. ഇവിടെ ജീവനക്കാർക്ക് വാടക ബാദ്ധ്യതയാവുന്ന സ്ഥിതി വന്നതോടെ കഴിഞ്ഞ ദിവസം വീണ്ടും ഉളുമ്പശ്ശേരി എന്ന വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ് അങ്കണവാടി.

കുട്ടികൾ ഇപ്പോൾ എത്തുന്നില്ലെങ്കിലും 6 മാസം മുതൽ 3 വയസുവരെയുള്ളവർക്ക് അമൃതം പൊടി, ഗർഭിണികൾക്ക് കടല, വൻപയർ, റവ എന്നിവയും അങ്കണവാടിയിൽ ചേർത്തിട്ടുള്ള കുട്ടികൾക്കായി അരി, പയർ, റവ എന്നിവയുടെ വിതരണവും വിവിധ സർവേകളും അങ്കണവാടി കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇവിടെ ഇക്കാലയളവിൽ വർക്കർമാരായി ഏഴ് പേരും ഹെൽപർമാരായി മൂന്നാളുമാണ് ഉണ്ടായിരുന്നത്. പലരും താത്കാലികക്കാരും പകരക്കാരുമായിരുന്നു.

ഒഞ്ചിയം പഞ്ചായത്തിലെ മാറിയ രാഷ്ട്രീയ പാശ്ചാത്തലമാണ് സ്ഥലം ഉണ്ടായിട്ടുപോലും വിവിധ ഊരാക്കുടുകളിലായി അങ്കണവാടിക്ക് കൂടുമാറൽ തുടർക്കഥയാവാൻ കാരണമെന്ന് പറയുന്നു. ഇക്കാലയളവിൽ പഞ്ചായത്തിൽ നാല് പ്രസിഡന്റുമാരും അഞ്ചാം വാർഡിൽ അഞ്ച് മെമ്പർമാരും മാറി മാറി വന്നിട്ടുണ്ട്.

 വലിയ പറമ്പത്ത് ജയ്ഫർ എന്നയാൾ വിട്ടുനല്കിയ പുതുക്കുടി പറമ്പിൽ 3 സെന്റ് ഭൂമി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാരിൽ നിന്നും പഞ്ചായത്തിൽ നിന്നുമായി അനുവദിച്ചു കിട്ടിയ 32 ലക്ഷം രൂപ ഉപയോഗിച്ച് സ്മാർട്ട് അങ്കണവാടി ഈ സാമ്പത്തിക വർഷം തന്നെ പ്രവർത്തനസജ്ജമാവും

പി ശ്രീജിത്ത്

പ്രസിഡന്റ്

മാറിയത് 9 തവണ

 അനുവദിച്ചത് 32 ലക്ഷം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, CDP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.