ആലക്കോട് : മെച്ചപ്പെട്ട വില ലഭിക്കുന്ന സാഹചര്യത്തിൽ വിളവ് ലഭിക്കാതെ റബ്ബർ കർഷകർ. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് മരങ്ങളുടെ ഇല പൊഴിഞ്ഞ് പാലിന്റെ അളവ് കുറഞ്ഞതാണ് മലയോരം ഇപ്പോൾ അനുഭവിക്കുന്ന പ്രധാന ദുരന്തം.
സെപ്റ്റംബർ മുതൽ മാർച്ചുവരെയാണ് സാധാരണ നിലയിൽ റബ്ബറിൽ നിന്ന് വിളവ് ലഭിക്കേണ്ടത്. റബ്ബർ കർഷകരെ സംബന്ധിച്ചിടത്തോളം തിരിച്ചടികളുടെ വർഷമാണ് കടന്നുപോകുന്നത്.ഇടവപ്പാതി കഴിഞ്ഞാൽ ടാപ്പിംഗ് നടത്തി വരുമാനമുണ്ടാക്കുന്നവരാണ് റബ്ബർകർഷകർ.ഈ വർഷം മഴക്കാലം പതിവുതെറ്റിച്ചതാണ് ഇവരെ നിലതെറ്റിച്ചിരിക്കുന്നത്.
കാലാവസ്ഥ അനുകൂലമായപ്പോൾ ഉത്പാദനം പാതി
റബ്ബർ വില 190 കടന്നിട്ടും അതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. ഇപ്പോൾ മഴ മാറി ടാപ്പിംഗിന് അനുകൂല കാലാവസ്ഥയാണുള്ളതെങ്കിലും ഇലപൊഴിഞ്ഞതിനാൽ ഉത്പാദനം നേർപകുതിയിലെത്തി. വില 160 രൂപയായി താഴ്ന്നിട്ടുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ കാര്യമായ വരുമാനമൊന്നും ഈ വർഷം ലഭിക്കില്ല എന്ന തിരിച്ചറിവ് കർഷകരുടെ ഉറക്കം കെടുത്തുകയാണ്. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വായ്പാകുടിശ്ശികയുടെ പേരിൽ ജപ്തി ലേല നടപടികളുമായി രംഗത്തെത്തിയതോടെ കർഷകർ ആത്മഹത്യാവക്കിലാണുള്ളത്. കൊവിഡിനെ തുടർന്ന് ഡിസംബർ വരെ ജപ്തി നടപടികൾ സംസ്ഥാനസർക്കാർ മരവിപ്പിച്ചിരുന്നു മോറട്ടോറിയത്തിന്റെ കാലാവധി നീട്ടുകയോ ജപ്തി ലേല നടപടികൾ ഒഴിവാക്കി തിരിച്ചടവിനുള്ള കാലാവധി നീട്ടിനൽകുകയോ ചെയ്യുവാനുള്ള സാഹചര്യമുണ്ടാക്കണമെന്നാണ് ഈ കർഷകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |