പുതുക്കാട്: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രൊഫസർ തസ്തികയിൽ പത്താം റാങ്കുകാരനായ യുവഡോക്ടർ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. വടക്കൻ പറവൂർ മാഞ്ഞാലി ശ്രീനാരായണ മെഡിക്കൽ കോളേജിലെ അസി.പ്രൊഫസറും ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റുമായ പുതുക്കാട് പാഴായി കൊറ്റിക്കൽ ശിവരാമന്റെ മകൻ ഡോ.സിജിലാണ് (44) മരിച്ചത്. ഇന്നലെ പുലർച്ചെ ഹരിപ്പാട്ട് റോഡരികിൽ കാറിൽ അബോധാവസ്ഥയിൽ കണ്ട ഡോ.സിജിലിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.
ഏറെ നാളായി ജോലിക്കായി ശ്രമിച്ചിരുന്നു. തിങ്കളാഴ്ച ഇതിനായി തിരുവനന്തപുരത്തെത്തി ആരോഗ്യമന്ത്രിയെ സന്ദർശിച്ച ശേഷം സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥരെ കണ്ട് തിരിച്ചു വരുമ്പോഴായിരുന്നു അന്ത്യം.
റാങ്ക് ലിസ്റ്റിലുള്ള എട്ട് പേരെ നിയമിച്ചു. കളമശ്ശേരി ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഒഴിവുണ്ടായിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാലാണ് നിയമനം ലഭിക്കാതിരുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഞായറാഴ്‌ച അവസാനിച്ചിരുന്നു.
ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് ഡോ.സിജിലിന് നിയമനം കിട്ടാതെ പോയതെന്നാണ് നിഗമം. രണ്ട് പേരെ കൂടി നിയമിച്ചാൽ ഡോ.സിജിലിന് നിയമനം ലഭിക്കുമായിരുന്നു.
തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസും മണിപ്പാലിൽ നിന്ന് എം.ഡിയും നേടിയ ഡോ.സിജിൽ തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിൽ നിന്ന് ഗ്യാസ്‌ട്രോ എന്ററോളജിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി പൂർത്തിയാക്കിയിരുന്നു. പാഴായി കൊറ്റിക്കൽ ശിവരാമൻ - പങ്കജ ദമ്പതികളുടെ മകനായ ഡോ. സിജിൽ ശിവരാമൻ സോഷ്യൽ മീഡിയയിൽ സ്വന്തം നാടിനെക്കുറിച്ചുള്ള കഥകളും ഗൃഹാതുരത നിറഞ്ഞ കുറിപ്പും പങ്കുവെച്ച് ശ്രദ്ധനേടിയിരുന്നു.
കൊടുങ്ങല്ലൂരിലെ ക്ലിനിക്കിൽ എത്തുന്ന സ്വന്തം നാട്ടുകാർക്ക് സൗജന്യ ചികിത്സയും നൽകി. യൂട്യൂബ് ചാനലിലൂടെ രോഗങ്ങൾ സംബന്ധിച്ച അവബോധവും പകർന്നിരുന്നു. സാധാരണക്കാരനായി ജനങ്ങൾക്കിടയിൽ ജീവിച്ച് ആരോഗ്യ ബോധവത്കരണവും നടത്തിയിരുന്നു. ചാലക്കുടി ഇ.എസ്.ഐ ആശുപത്രിയിലെ ഡോ. ലക്ഷ്മി അശോകാണ് ഭാര്യ. മക്കൾ: സഞ്ജീവ്, ശ്രീയ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |