കണ്ണൂർ:വിവിധ സാമൂഹികക്ഷേമ പെൻഷനുകളും സാമ്പത്തികാനുകൂല്യങ്ങളും വിതരണം ചെയ്ത സഹകരണബാങ്കുകളിലെ പിഗ്മി പിരിവുകാരുടെ ഇൻസെന്റീവ് മുടങ്ങി മാസങ്ങൾ.
രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്ത റേഷൻ കാർഡുടമകൾക്കുള്ള കൊവിഡ് സഹായത്തിന്റെയും 2021 മേയ് മുതൽ ഏഴുമാസം വിതരണം ചെയ്ത ക്ഷേമപെൻഷനുകളുടെയും ഇൻസന്റീവാണ് കുടിശ്ശികയായി കിടക്കുന്നത്.
സംസ്ഥാനത്ത് വിവിധസാമൂഹികക്ഷേമപെൻഷൻ കൈപറ്റുന്ന 50 ലക്ഷം പേരിൽ പകുതിയും ഡയറക്ട് ടു ഹോം പദ്ധതി പ്രകാരം സഹകരണ സ്ഥാപനങ്ങൾ വഴി പെൻഷൻ കൈപറ്റുന്നവരാണ്.
വീടുവീടാന്തരം കയറിയിറങ്ങി തുക വിതരണം ചെയ്യുന്നത് സംഘങ്ങളിലെ താഴെ തട്ടിലുള്ള ഈ ജീവനക്കാരാണ്. കാര്യമായ മറ്റു വരുമാനമൊന്നുമില്ലാത്ത ഈ വിഭാഗത്തിന്റെ ഏക ആശ്രയമായിരുന്നു ഇൻസന്റീവ്. ഏതാനും ചില സംഘങ്ങൾ ഇൻസന്റീവ് അഡ്വാൻസ് നൽകി സഹായിച്ചെങ്കിലും ഭൂരിപക്ഷം സ്ഥാപനങ്ങളും അനുവദിച്ചിട്ടില്ല.ധനകാര്യ വകുപ്പിൽ നിന്ന് ഇൻസന്റീവ് അനുവദിച്ച് ഉത്തരവ് വന്നാൽ മാത്രമെ തുക നൽകാൻ പറ്റുകയുള്ളുവെന്നാണ് സംഘങ്ങളുടെയും ബാങ്കുകളുടെയും നിലപാട്.
നടപ്പിലാക്കാതെ ഉത്തരവ്
2005 ൽ സഹകരണ ശതാപ്തി ആഘോഷത്തിന്റെ ഭാഗമായി ദീർഘസേവനം കണക്കിലെടുത്ത് സ്ഥിരപ്പെടുത്താനും 2015ൽ സ്ഥിരവേതനം നൽകാനും സർക്കാർ ഉത്തരവിറക്കിയതാണ്. നിയമത്തിലും ചട്ടത്തിലും ഇതിനനുസരിച്ച് ഭേഗദതി കൊണ്ടുവരുത്താതിനാൽ നടപ്പായില്ല.
വ്യക്തമായ മേൽവിലാസമോ കാര്യമായ വിവരങ്ങളോ നൽകാതെ റേഷൻകാർഡ് നമ്പറും പേരും മാത്രം ഉൾപ്പെടുത്തി നൽകിയ ലിസ്റ്റും മറ്റു ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്നവരില്ലെന്ന് കണ്ടെത്തി വിതരണം ചെയ്യണമെന്ന നിർദേശവുമെല്ലാം തരണം ചെയ്താണ് ഡെപ്പോസിറ്റ് കളക്ടേഴ്സ് ജോലി ചെയ്തത്. ഇൻസെന്റീവ് നൽകുന്നതിൽ സർക്കാർ അടിയന്തിര പരിഗണന നൽകണം-
എ.സുരേഷ് ബാബു ,ജില്ലാ സെക്രട്ടറി ,കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |