കൊല്ലം: 'മിടുക്കിയായ വിദ്യാർത്ഥിനി, വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ട അദ്ധ്യാപിക, മികച്ച സംഘാടക...' കെ. ഇന്ദിരക്കുട്ടിയെ സഹപ്രവർത്തകനും മയ്യനാടിന്റെ ചരിത്രകാരനുമായ എം. പ്രഭാകരൻ തമ്പി ഇങ്ങനെയാണ് അനുസ്മരിക്കുന്നത്.
'ഫസ്റ്ര് ഫാറത്തിൽ ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്. നല്ല പോലെ പാടും. സി. കേശവൻ മുഖ്യമന്ത്രിയായപ്പോൾ തിരുവനന്തപുരത്തേക്ക് താമസം മാറി. അങ്ങനെ ഇന്ദിരക്കുട്ടി ടി.സി വാങ്ങി പോയി. പഠനത്തിൽ മിടുക്കി ആയിരുന്നതിനാൽ അന്ന് മെഡിക്കൽ പ്രവേശനമൊക്കെ ലഭിക്കുമായിരുന്നു. പക്ഷേ ഇന്ദിരക്കുട്ടിക്ക് ഇഷ്ടം ടീച്ചറാകാനായിരുന്നു. അങ്ങനെ ബിഎസ് സി പാസായതിനു പിന്നാലെ മയ്യനാട് സ്കൂളിൽ അദ്ധ്യാപികയായി. പിന്നെ ഇടയ്ക്ക് ബി.എഡ് പഠനത്തിന് ശേഷം സ്കൂളിൽ വീണ്ടും അദ്ധ്യാപികയായി പ്രവേശിച്ചു. എപ്പോഴും കുട്ടികൾക്കൊപ്പം ജീവിക്കണം. അതായിരുന്നു ടീച്ചറുടെ ഏറ്റവും വലിയ ആഗ്രഹം. ഒരിക്കൽ പോലും ടീച്ചർ കുപിതയായി കണ്ടിട്ടില്ല. എപ്പോഴും സൗമ്യയായിരുന്നു'- അദ്ദേഹം പറഞ്ഞു.
പ്രഭാകരൻ തമ്പി ഓർമ്മയുടെ താളുകൾ മറിക്കുന്നതിനിടെ ഭാര്യയും ഇന്ദിരക്കുട്ടി ടീച്ചറുടെ കളിക്കൂട്ടുകാരിയും മയ്യനാട് സ്കൂളിൽ സഹഅദ്ധ്യാപികയുമായിരുന്ന എസ്. സുമം ഇടപെട്ടു. 'ടീച്ചർ, ഞങ്ങൾ അദ്ധ്യാപകരുടെയും അദ്ധ്യാപികയായിരുന്നു. ഇംഗ്ലീഷ് പാഠപുസ്തകം മാറിയപ്പോൾ ഞങ്ങൾ അദ്ധ്യാപകരെയെല്ലാം വിളിച്ചിരുത്തി ക്ലാസെടുത്തിരുന്നു. പിന്നെ സ്കൂൾ വാർഷികാഘോഷവും കലോത്സവും അടുക്കാറുമ്പോൾ ടീച്ചർ തിരക്കിലാകും. പ്രസംഗം, നാടകം, നൃത്തം, കഥാപ്രസംഗം എന്നിവയുടെ പരിശീലനവുമായി അവർക്കൊപ്പം ചേരും. ജില്ലാ കലോത്സവം സ്കൂളിൽ നടന്നപ്പോൾ മുഖ്യസംഘാടകയായിരുന്നു. ഇന്ദിരക്കുട്ടി ടീച്ചറുടെ വീടിന് അടുത്തായിരുന്നു എന്റെ കുടുംബവീട്. അമ്മുമ്മപ്പഴം പറിക്കാനായി ടീച്ചർക്കും അയിഷരാജനുമൊപ്പം പറമ്പാകെ ചുറ്റി നടക്കുമായിരുന്നു. അവധി സമയങ്ങളിലൊക്കെ തോപ്പിൽ വീടിന്റെ പറമ്പിൽ ഒരുപറ്റം കുട്ടികളുണ്ടാകുമായിരുന്നു...' കൂട്ടുകാരിയുമൊത്തുള്ള ഓർമ്മകൾ സുമം ടീച്ചറെ വാചാലയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |