തൃശൂർ: തൃശൂർ മുനിസിപ്പാലിറ്റി സ്ഥാപിച്ച് നൂറുവർഷം പിന്നിടുമ്പോൾ, ആരോഗ്യം, കുടിവെള്ളം, വെളിച്ചം, പാർപ്പിടം, മാലിന്യനിർമ്മാർജ്ജനം, വികസനപ്രവർത്തനങ്ങൾ എന്നിവയിൽ ഊന്നൽനൽകി ഒരുവർഷം നീണ്ട വികസന ക്ഷേമപദ്ധതികളുമായി കോർപറേഷൻ. ശക്തൻ നഗറുമായി കേന്ദ്രീകരിച്ച് വിവിധ മാർക്കറ്റുകൾ, കോർപറേഷൻ ഓഫീസ് കെട്ടിടം ഉൾപ്പെടെ സുരേഷ് ഗോപി എം.പി നൽകിയ ഒരു കോടി രൂപ ഉൾപ്പെടുത്തി 700 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കും.
മാലിന്യ സംസ്‌കരണത്തിനായി വീടുകളിലേക്കും സൗജന്യമായി ബയോ കമ്പോസ്റ്റ് ബിന്നുകൾ നൽകുന്നതിന് 35 കോടി രൂപയുടെ ഡി.പി.ആർ അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യും. ഭൂരഹിതഭവന രഹിതർക്കായി മാറ്റാംപുറത്തും വില്ലടത്തും നിർമ്മിച്ചിട്ടുള്ള ഫ്‌ളാറ്റുകളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് സാധാരണ ജനജീവിതത്തിലേക്ക് അവരെ എത്തിക്കും. എല്ലാ വീടുകളിലും കുടിവെള്ള കണക്‌ഷൻ എത്തിച്ച് സമ്പൂർണ കുടിവെള്ള പദ്ധതി പൂർത്തീകരിക്കും. അമൃത് പദ്ധതി വഴി വർഷങ്ങൾ പഴക്കമുള്ള കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവർത്തനം അതിവേഗം പൂർത്തീകരിക്കും. നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാനപ്പെട്ട റോഡുകൾ ബി.എം ബി.സി ചെയ്ത് മാതൃകാ റോഡാക്കുകയും പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ടൈൽ വിരിക്കുന്ന പ്രവർത്തനവും പൂർത്തീകരിക്കും. ഇതോടൊപ്പം എം.ജി. റോഡ് വികസനത്തിനായി സർക്കാർ അനുവദിച്ചിട്ടുള്ള 7 കോടി രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.
എം.ഒ റോഡിൽ റൗണ്ട് മുതൽ ശക്തൻ സ്റ്റാൻഡ് വരെ സൗന്ദര്യവത്കരണം നടത്തി അത്യാധുനിക രീതിയിലുള്ള തെരുവുവിളക്കുകൾ സ്ഥാപിച്ച് പഴയ പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്ന സ്ഥലത്ത് ടി.എൻ. പ്രതാപൻ എം.പി ലഭ്യമാക്കിയ ഒരുകോടി രൂപ ഉപയോഗപ്പെടുത്തി ഐ ലൗ തൃശൂർ സെൽഫി പോയിന്റ് സ്ഥാപിക്കും. ഇത് മാതൃകാ റോഡാക്കി മാറ്റും. മറ്റുള്ള റോഡുകളും ഈ രൂപത്തിലാക്കും. കുട്ടികളുടെയും സ്ത്രീകളുടെയും നേർക്കുള്ള ആക്രമണം തടയുക, നിറുത്താതെ പോകുന്ന വണ്ടികളുടെ നമ്പർ കണ്ടെത്തുക, പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുക തുടങ്ങിയവയ്ക്കായി അഞ്ച് കോടി രൂപ ചെലവു ചെയ്ത് സ്ഥാപിച്ചിട്ടുള്ള കാമറകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. പൊലീസ് കൺട്രോൾ റൂമിൽ മാത്രം ലഭിക്കുന്ന ഇതിന്റെ ആക്‌സസിനായി കൺട്രോൾ റൂം സ്ഥാപിച്ച് കോർപറേഷനിലേക്ക് ലഭിക്കുന്നതിനും നടപടിയുണ്ടാകും. വഞ്ചിക്കുളം, നെഹ്റു പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ തൃശൂരിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും.
തെരുവുവിളക്കുകളുടെ സംരക്ഷണത്തിന്:
അഞ്ചാം കൗൺസിലിന് ഒരാണ്ട്
വികസനത്തിൻ്റെ കാര്യത്തിൽ രാഷ്ട്രീയഭേദമില്ലാതെയുളള നിലപാടുകളാണുളളത്. കോർപറേഷൻ്റെ അഞ്ചാമത് കൗൺസിലിൻ്റെ ആദ്യവർഷം പിന്നിട്ടിരിക്കുകയാണ്. പൗരാണികതയെ സ്വാംശീകരിച്ച് ആധുനികതയിലേക്ക് തൃശൂരിനെ നയിക്കാനാണ് ലക്ഷ്യം.
-എം.കെ.വർഗീസ്, മേയർ, തൃശൂർ കോർപറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |