സെഞ്ചൂറിയൻ: ഇന്ത്യ - ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം ബാറ്റർമാരും രണ്ടാം ദിവസം മഴയും കൊണ്ടുപോയപ്പോൾ മൂന്നാം ദിനത്തിൽ തകർത്താടിയത് ബൗളർമാർ. ഇരുടീമിലുമായി 18 വിക്കറ്റുകൾ വീണ മൂന്നാം ദിനം കളി അവസാനിപ്പിച്ചപ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസെടുത്തിട്ടുണ്ട്. നാല് റണ്ണെടുത്ത മായങ്ക് അഗർവാളിനെ ജാൻസെന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഡി കോക്ക് പിടിച്ച് പുറത്താക്കുകയായിരുന്നു. അഞ്ച് റണ്ണുമായി ഓപ്പണർ കെ എൽ രാഹുലും നാല് റണ്ണുമായി നൈറ്റ് വാച്ച്മാൻ ശാർദുൽ താക്കൂറുമാണ് ക്രീസിൽ. നിലവിൽ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സിൽ 146 റൺസിന്റെ ലീഡുണ്ട്.
നേരത്തെ 197 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ എല്ലാ താരങ്ങളും പുറത്തായി. ആദ്യ ഇന്നിങ്സിൽ 327 റൺസ് എടുത്ത ഇന്ത്യയുടെ ബാറ്റിങ്ങിന് മറുപടിയുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക മുഹമ്മദ് ഷമിയുടെ ബൗളിങ്ങിന് മുൻപിൽ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശാർദുൽ താക്കൂറും ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി 52 റൺസ് എടുത്ത ടെമ്പ ബാവുമ്മയും 34 റൺസ് എടുത്ത ഡി കോക്കും മാത്രമാണ് കുറച്ചെങ്കിലും പൊരുതിയത്. വാലറ്റത്ത് 25 റൺസ് എടുത്ത റബാഡയും 19 റൺസ് എടുത്ത ജെൻസണും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |