കൊച്ചി: തെങ്ങുകയറ്റ തൊഴിലാളികൾക്കും നീര ചെത്തുകാർക്കും നാളികേര വികസന ബോർഡ് നടപ്പാക്കുന്ന കേരസുരക്ഷ ഇൻഷ്വറൻസ് പദ്ധതി കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി നവീകരിച്ചു.
പരിരക്ഷ 5 ലക്ഷമായി ഉയർത്തി. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി വഴി നടപ്പാക്കുന്ന ഈ പദ്ധതിയിൽ 1 ലക്ഷംരൂപ വരെയുള്ള ആശുപത്രി ചെലവുകളും ഉൾപ്പെടും. നാളികേര വികസന ബോർഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി, നീര ടെക്‌നിഷ്യൻ പരിശീലനം എന്നിവയുടെ കീഴിലുള്ളവർക്ക് ആദ്യവർഷം പോളിസി സുരക്ഷ സൗജന്യമാണ്. പ്രീമിയം തുക 398.65 രൂപ ബോർഡ് വഹിക്കും.
ഒരു വർഷ കാലാവധി അവസാനിക്കുമ്പോൾ 99 രൂപ (25 ശതമാനം) അടച്ച് ഇതേ പോളിസി തുടരാം.
18നും 65നും ഇടയിൽ പ്രായമുള്ള പരമ്പരാഗത തെങ്ങുകയറ്റ തൊഴിലാളികൾക്കും 99 രൂപ അടച്ചു പോളിസിയെടുക്കാം. കൃഷി ഉദ്യോഗസ്ഥൻ /പഞ്ചായത്ത് പ്രസിഡന്റ് /സി.പി.എഫ് ഉദ്യോഗസ്ഥർ / സി.പി.സി ഡയറക്ടർമാർ എന്നിവരുടെ സാക്ഷ്യപ്പെടുത്തൽ അടങ്ങിയ പൂരിപ്പിച്ച അപേക്ഷകൾ, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, നാളികേര വികസന ബോർഡിന്റെ പേരിൽ എറണാകുളത്ത് മാറാവുന്ന 99 രൂപയുടെ ഡിമാൻഡ് ഡ്രാഫ്ട് സഹിതം ചെയർമാൻ നാളികേര വികസന ബോർഡ്. എസ്.ആർ.വി റോഡ് , കേരഭവൻ , കൊച്ചി 682011, കേരളം എന്ന വിലാസത്തിൽ അയയ്ക്കണം. ഗുണഭോക്തൃ വിഹിതം ഓൺലൈനായും അടയ്ക്കാം. വിവരങ്ങൾ ബോർഡിന്റെ വെബ്‌സൈറ്റായ www.coconutboard.gov.in ൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |