മലപ്പുറം: തനിക്ക് വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മലപ്പുറം ആനക്കയത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരൂഹ സാഹചര്യത്തിൽ മരിച്ച കാസർകോട് ചെമ്പരിക്ക ഖാസി സി.എം. അബ്ദുള്ള മൗലവിയുടെ അനുഭവം തനിക്കും ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി പലരും വിളിക്കുന്നുണ്ട്. അങ്ങനെയുണ്ടായാൽ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാൽ മതി. നിലപാടിൽ നിന്ന് പിന്നോട്ടുപോവില്ല. അങ്ങനെയാണ് മരണമെങ്കിൽ ചിലപ്പോൾ അങ്ങനെയാവും. ഒരു പ്രസ്ഥാനവുമായിട്ട് മുന്നോട്ടു പോവുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. പല ഓഫറുകളും ഇപ്പോഴുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
വഖഫ് വിഷയത്തിൽ പള്ളികളിൽ പ്രതിഷേധം നടത്താനുള്ള ലീഗിന്റെയും മറ്റു ചില മുസ്‌ലിം സംഘടനകളുടെയും തീരുമാനത്തിൽ നിന്ന് സമസ്ത പിന്മാറിയിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി സർക്കാരിൽ വിശ്വാസമുണ്ടെന്ന് അറിയിച്ചു. ഇതോടെ സോഷ്യൽ മീഡിയയിൽ ജിഫ്രി തങ്ങൾക്കെതിരെ വ്യാപക വ്യക്തിഹത്യ അരങ്ങേറിയിരുന്നു.
വെളിപ്പെടുത്തലിന് പിന്നാലെ മന്ത്രി വി. അബ്ദുറഹ്‌മാൻ ജിഫ്രി തങ്ങളെ ഫോണിൽ വിളിച്ച് സർക്കാരിന്റെ പിന്തുണയും ആവശ്യമെങ്കിൽ പൊലീസ് സുരക്ഷ നൽകുമെന്നും അറിയിച്ചു. കോഴിക്കോട്ടെ സമസ്താലയത്തിൽ വച്ച് നേരിട്ട് കൂടിക്കാഴ്ച നടത്താനുള്ള മന്ത്രിയുടെ ആവശ്യം തങ്ങൾ നിരാകരിച്ചു. നേരിട്ട് വരേണ്ട കാര്യമൊന്നുമില്ലെന്നും വധഭീഷണിയിൽ പരാതിയില്ലെന്നും മന്ത്രിയെ തങ്ങൾ അറിയിച്ചു.
ചെമ്പരിക്ക ഖാസിയും സമസ്ത ഉപാദ്ധ്യക്ഷനുമായിരുന്ന സി.എം. അബ്ദുള്ള മുസ്‌ലിയാരെ 2010 ഫെബ്രുവരി 15നാണ് വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ചെമ്പരിക്ക കടൽതീരത്ത് മരിച്ചനിലയിൽ കണ്ടത്. ഖാസിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |